Publish Date: Tue, 19 Feb 2019 (12:48 IST)
Updated Date: Tue, 19 Feb 2019 (12:49 IST)
കാസർഗോഡ് പെരിയയിൽ നടന്ന ഇരട്ടകൊലപാതകത്തിലെ ഗുഢാലോചന പുറത്തുവരുന്നു. കൊല്ലപ്പെട്ടവരിൽ ഒരാളായ കൃപേഷിനെ ഇല്ലാതാക്കാൻ കൊലയാളി സംഘത്തിനു ഉദ്ദേശമുണ്ടായിരുന്നില്ലെന്ന് സൂചന. ശരത് ലാലിനെ മാത്രം കൊല്ലാനായിരുന്നു നീക്കം. എന്നാൽ, ശരത്തിന്റെ കൊലപാതകത്തിന്റെ ദൃക്സാക്ഷിയായതിനെ തുടർന്നാണ് കൃപേഷി കൂടി കൊന്നതെന്നു റിപ്പോര്‍ട്ട്.
ഞായറാഴ്ച്ച രാത്രി ക്ഷേത്രോത്സവത്തില്‍ പങ്കെടുത്തശേഷം വീട്ടിലേക്ക് കൃപേഷ് ശരത്തിനൊപ്പം ബൈക്കില്‍ പോകുമ്പോഴായിരുന്നു ഇരുവര്‍ക്കുമെതിരേ ആക്രമണം ഉണ്ടാകുന്നത്. സിപിഎം നേതാക്കളെ ആക്രമിച്ച കേസില്‍ പ്രതികളായവരാണ് ശരത് ലാലും കൃപേഷും എന്നാണ് പ്രചാരണം. ഈ ആക്രമത്തിനുള്ള തിരിച്ചടിയായി നടന്നതാണ് ഇരട്ടക്കൊലപാതകമെന്നു പൊലീസും സ്ഥിരീകരിക്കുന്നുണ്ട്.
സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റിയംഗം എച്ചിലടുക്കത്തെ എം പിതാംബരന്‍, കേരള പ്രവാസി സംഘം വില്ലേജ് സെട്രകട്ടറി കല്യോട്ട് സുരേന്ദ്രന്‍ എന്നിവരെ കല്യോട്ട് ബസ് സ്റ്റാന്‍ഡിനു സമീപത്തു വച്ച ഒരു സംഘം മാരകമായി ആക്രമിച്ച സംഭവത്തില്‍ കൃപേഷ് പങ്കാളായായിരുന്നില്ല. കേസിലെ ഒന്നാം പ്രതി ശരത് ലാല്‍ ആയിരുന്നു. പക്ഷേ, കേസ് വന്നപ്പോൾ കൃപേഷിനേയും പ്രതി ചേർത്തു. ശരത്തിന്റെ കൂടെ എപ്പോഴും ഉണ്ടായിരുന്ന ആള്‍ ആയതുകൊണ്ട് കൃപേഷിന്റെ പേരും പാര്‍ട്ടിക്കാര്‍ പൊലീസിന് നല്‍കുകയായിരുന്നുവെന്നാണ് ആരോപണം.
എന്നാല്‍, അക്രമം നടക്കുന്ന സ്ഥലത്ത് കൃപേഷ് ഉണ്ടായിരുന്നില്ല. ഈ വിവരം അന്വേഷണത്തില്‍ മനസിലാക്കിയതോടെയാണ് പൊലീസ് പ്രതിപ്പട്ടികയില്‍ നിന്നും കൃപേഷിനെ ഒഴിവാക്കുന്നത്. ശരത്തും കൃപേഷും സഞ്ചരിച്ചിരുന്ന ബൈക്ക് പിറകില്‍ നിന്നും ഇടിച്ചു വീഴ്ത്തിയശേഷം രണ്ടുപേരെയും സമീപത്തുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചുകൊണ്ടുപോയ ശേഷമായിരുന്നു വെട്ടികൊലപ്പെടുത്തിയത്.
ശരത്തിനെ കൊല്ലാനായിരിക്കും എത്തിയതെങ്കിലും കൃപേഷിനെ വിട്ടുകളാഞ്ഞാല്‍ അത് തങ്ങളെ പിടികൂടുന്നതിന് കാരണമാകുമെന്നു കൊലയാളികള്‍ കരുതിയിട്ടുണ്ടാവണം, അതല്ലെങ്കില്‍ ഇവിടെ അവര്‍ക്ക് വേണ്ട സഹായം ചെയ്തവരെ കൃപേഷ് തിരിച്ചറിഞ്ഞുണ്ടാവണം. ഏതു തന്നെയായാലും കൃപേഷ് ജീവനോടെയിരിക്കുന്നത് ആപത്താണെന്നു കണ്ടാണ് ഒറ്റവെട്ടിന് ആ പത്തൊമ്പതുകാരനെ കൊന്നു തള്ളിയത്.