ലൈംഗിക പീഡന പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ കേസെടുത്ത നടപടിയില്‍ കോണ്‍ഗ്രസിനുള്ളില്‍ രണ്ടഭിപ്രായം. കേസെടുത്ത സമയം ചൂണ്ടിക്കാണിച്ച് ചില നേതാക്കള്‍ സര്‍ക്കാര്‍ നടപടിയില്‍ വിമര്‍ശനവുമായി ചില നേതാക്കള്‍ രംഗത്ത് വന്നപ്പോള്‍ ചില നേതാക്കള്‍ രാഹുലിനെതിരെ കടുത്ത വിമര്‍ശനമാണ് ഉന്നയിക്കുന്നത്.
രാഹുലിന് പാര്‍ട്ടി സംരക്ഷണം ഒരുക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ പറഞ്ഞു. എംഎല്‍എ സ്ഥാനം രാജിവെയ്ക്കണോ എന്ന് തീരുമാനിക്കേണ്ടത് രാഹുലാണ്. സാഹചര്യങ്ങള്‍ പരിശോധിച്ച് കടുത്ത തീരുമാനം വേണമോ എന്ന് തീരുമാനിക്കും. അറസ്റ്റിലേക്ക് കാര്യങ്ങളെത്തിയാല്‍ അപ്പോള്‍ ചിന്തിക്കാം. രാഹുല്‍ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഷനിലാണ്. പാര്‍ട്ടിയില്‍ അന്തിമ തീരുമാനം പറയേണ്ടത് കെപിസിസി പ്രസിഡന്റാണ്. അതിന് മുകളിലുള്ള തീരുമാനം പറയേണ്ടത് ഹൈക്കമാന്‍ഡും മുരളീധരന്‍ പറഞ്ഞു.
അതേസമയം തിരെഞ്ഞെടുപ്പ് സമയത്ത് രാഹുലിനെതിരെ കേസെടുത്തു എന്നത് ശ്രദ്ധിക്കണമെന്നും ഇനി കാര്യങ്ങള്‍ നിയമത്തിന്റെ വഴിയെ പോകട്ടെ എന്നുമാണ് മുതിര്‍ന്ന നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞത്. അതേസമയം നാറിയവനെ ചുമന്നാല്‍ ചുമന്നവരും നാറുമെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചു. പരാതിയില്‍ കഴമ്പുള്ളതിനാലാണ് പാര്‍ട്ടി നടപടി എടുത്തത്. എന്നാല്‍ പാര്‍ട്ടി തീരുമാനത്തെ രാഹുല്‍ വെല്ലുവിളിച്ചു. വലിയ രാഷ്ട്രീയഭാവി ഉണ്ടായിരുന്ന ചെറുപ്പക്കാരന്‍ അത് ഇല്ലാതെയാക്കിയെന്നും രാജ് മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
അതേസമയം നിയമം അതിന്റെ വഴിയില്‍ പോകട്ടെ എന്നാണ് രമേശ് ചെന്നിത്തല വ്യക്തമാക്കിയത്. ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ കോണ്‍ഗ്രസ് നടപടി എടുത്തിരുന്നെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം 3 മാസം പരാതിക്കാരി എവിടെയായിരുന്നുവെന്നും ശബരിമല സ്വര്‍ണമോഷണം മറയ്ക്കാനുള്ള നീക്കമാണിതെന്നും പാലക്കാട് ഡിസിസി അധ്യക്ഷന്‍ എ തങ്കപ്പന്‍ പ്രതികരിച്ചു.