പ്രളയക്കെടുതി വിലയിരുത്തുന്നതിനുള്ള പ്രത്യേക നിയമസഭാ സമ്മേളനം ആരംഭിച്ചു; പ്രളയം മനുഷ്യ നിർമ്മിതമെന്ന് പ്രതിപക്ഷം
പ്രളയക്കെടുതി വിലയിരുത്തുന്നതിനുള്ള പ്രത്യേക നിയമസഭാ സമ്മേളനം ആരംഭിച്ചു; പ്രളയം മനുഷ്യ നിർമ്മിതമെന്ന് പ്രതിപക്ഷം
Publish Date: Thu, 30 Aug 2018 (09:57 IST)
Updated Date: Thu, 30 Aug 2018 (10:00 IST)
പ്രളയക്കെടുതിയെക്കുറിച്ച് ചര്‍ച്ചചെയ്യുന്നതിനായുള്ള പ്രത്യേക നിയമസഭാ സമ്മേളനം ആരംഭിച്ചു. രാവിലെ ഒന്‍പത് മുതല്‍ രണ്ട് വരെയാണ് സമ്മേളനം. മുന്‍പ്രധാനമന്ത്രി എ.ബി.വാജ്പേയ്, ലോക്സഭാ മുന്‍ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി, തമിഴ്നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധി, മുന്‍ എംഎല്‍എമാരായ ചെര്‍ക്കളം അബ്ദുള്ള, പ്രളയത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ എന്നിവര്‍ക്ക് അന്തിമോപചാരം അര്‍പ്പിച്ചാണ് സമ്മേളനം ആരംഭിച്ചത്.
പ്രളയത്തെത്തുടർന്നുണ്ടായ നാശനഷ്ടങ്ങളും പുനരധിവാസവും സംബന്ധിച്ചു സഭ പ്രമേയം പാസാക്കും. പുനര്‍നിര്‍മാണം സംബന്ധിച്ചു വൈകുന്നേരം ചേരുന്ന മന്ത്രിസഭായോഗം കൂടുതല്‍ തീരുമാനങ്ങള്‍ കൈക്കൊള്ളും. ചട്ടം 130 അനുസരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രളയക്കെടുതി സംബന്ധിച്ച് സഭയില്‍ ഉപക്ഷേപം അവതരിപ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ന്നുള്ള ചര്‍ച്ച നടക്കുക.
അതേസമയം, അണക്കെട്ടുകള്‍ ഒരുമിച്ചു തുറന്ന് മനുഷ്യനിര്‍മിത പ്രളയമാണ് ഉണ്ടാക്കിയതെന്ന വിമര്‍ശനം പ്രതിപക്ഷം മുന്നോട്ടു വയ്ക്കും. പ്രളയ മുന്നറിയിപ്പുകള്‍ വൈകിയെന്ന വിമര്‍ശനവും ഉയരുമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ, പ്രതിപക്ഷ നേതാവിനും കക്ഷി നേതാക്കള്‍ക്കും പുറമേ പ്രകൃതി ദുരന്തം ഏറ്റവും കൂടുതല്‍ ഏറ്റുവാങ്ങിയ പ്രദേശങ്ങളിലെ എംഎല്‍എമാരും പ്രളയത്തെക്കുറിച്ച് സംസാരിക്കും.