വെഞ്ഞാറമൂട് കൂട്ടക്കൊലയില്‍ പ്രതി അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി. എലിവിഷം കഴിച്ചതിനെ തുടര്‍ന്ന് നിലയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് പ്രതി. പ്രതിയുടെ മാനസികനില പരിശോധിക്കാന്‍ പ്രത്യേക വൈദ്യസംഘത്തെ ആവശ്യപ്പെടും. സിനിമ, ലഹരി മുതലായവ അഫാനെ സ്വാധീനിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും.
അതേസമയം കൊലപാതകശ്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു അഫാന്റെ മാതാവ് ഷെമി അപകടനില തരണം ചെയ്തു. കൊലപാതകവുമായി ബന്ധപ്പെട്ട് അഫാന്റെയും മാതാവ് ഷെമിയുടെയും മൊഴികള്‍ പോലീസ് രേഖപ്പെടുത്തും. എലിവിഷം കഴിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 72 മണിക്കൂര്‍ നിരീക്ഷണത്തിലായിരുന്നു അഫാൻ. ആശുപത്രിയില്‍ വെച്ച് നടത്തിയ പരിശോധനയില്‍ അഫാന്റെ ശരീരത്തില്‍ നേരിയ തോതില്‍ വിഷാംശം കണ്ടെത്തിയിരുന്നു. രാസലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാനായി അഫാന്റെ തലമുടിയും കൈയിലെ രോമവും മൂത്രവും രക്തവും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അഫാന്റെ മാനസിക നില പരിശോധിക്കാനായി മെഡിക്കല്‍ ബോര്‍ഡില്‍ മാനസിക വിദഗ്ധരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ആദ്യഘട്ടത്തില്‍ മൊഴിയായി രേഖപ്പെടുത്തിയ കാര്യങ്ങളല്ല പിന്നീട് പ്രതി പറയുന്നത്. അര്‍ബുദരോഗ ബാധിതയായ ഷെമിയുടെ ചികിത്സയ്ക്ക് പോലും പണമില്ലാത്ത അവസ്ഥ വന്നതോടെ കൂട്ടത്തോടെ ആത്മഹത്യ ചെയ്യാന്‍ ആലോചിച്ചിരുന്നെന്നും എന്നാല്‍ ഷെമിക്ക് ആത്മഹത്യ ചെയ്യാന്‍ ഭയമായിരുന്നുവെന്നും അഫാന്‍ കഴിഞ്ഞ ദിവസം മിഴി നല്‍കിയിരുന്നു. തുടര്‍ന്ന് എല്ലാവരും മരിച്ചില്ലെങ്കിലോ എന്ന് കരുതിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും ഉമ്മയേയും അനുജനെയും കാമുകിയേയും കൊലചെയ്യാന്‍ ശ്രമിച്ചത് അവരോടുള്ള സ്‌നേഹം കാരണമാണെന്നും മറ്റ് രണ്ട് പേരെയും കൊല്ലാന്‍ വൈരാഗ്യമാണ് കാരണമെന്നും പ്രതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നേരത്തെ ആസൂത്രണം ചെയ്താണ് കൊലപാതകം നടത്തിയെന്നും പോലീസിനോട് അഫാന്‍ സമ്മതിച്ചിട്ടുണ്ട്.