നടിയെ ആക്രമിച്ച കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നാളെ വിധി പറയും. നടന്‍ ദിലീപ് എട്ടാം പ്രതിയായ കേസില്‍ നടിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തിയ പള്‍സര്‍ സുനിയാണ് ഒന്നാം പ്രതി. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത 6 പ്രതികളടക്കം 10 പേരാണ് വിചാരണ നേരിട്ടത്. ആക്രമിക്കപ്പെട്ട നടിയോടുള്ള വ്യക്തി വിരോധത്തെത്തുടര്‍ന്ന് ബലാത്സംഗത്തിന് ക്വട്ടേഷന്‍ കൊടുത്തുവെന്നാണ് ദിലീപിനെതിരായ കേസ്. എന്നാല്‍ തന്നെ കേസില്‍പ്പെടുത്തിയതാണെന്നും പ്രോസിക്യൂഷന്‍ കെട്ടിചമച്ച തെളിവുകളാണ് കോടതിയില്‍ ഹാജരാക്കിയതെന്നാണ് ദിലീപിന്റെ വാദം.
കേസില്‍ വിധിപ്രസ്താവത്തിന് ഒരു ദിവസം മാത്രമാണ് ബാക്കിയുള്ളത്. നാളെ രാവിലെ 11നാണ് കോടതി നടപടികള്‍ തുടങ്ങുക. ഇതിനിടെ നടി ആക്രമിക്കപ്പെട്ട് അഞ്ച് ദിവസത്തിന് ശേഷം നടന്‍ ദിലീപ് മുഖ്യമന്ത്രി പിണറായി വിജയനയച്ച മെസേജ് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. തെറ്റ് ചെയ്യാത്ത താന്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണെന്നാണ് മെസേജ്. ഉന്നത പോലീസുദ്യോഗസ്ഥര്‍ക്കും ദിലീപ് മെസേജ് അയച്ചിരുന്നു. അന്വേഷണം തന്നിലേക്കെത്തുമെന്ന് ഭയന്നാണ് ദിലീപ് മെസേജ് അയച്ചതെന്നാണ് പ്രോസിക്യൂഷന്‍ വാദം.
പള്‍സര്‍ സുനിയാണ് പ്രതിയെന്ന് ആദ്യദിവസം തന്നെ പുറത്തുവന്നതോടെ ദിലീപ് സമ്മര്‍ദ്ദത്തിലായെന്നും ഇതോടെ മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് മെസേജ് അയച്ചെന്നും പ്രോസിക്യൂഷന്‍ പറയുന്നു. കാവ്യാ മാധവനുമായുള്ള ദിലീപിന്റെ ബന്ധം അന്നത്തെ ഭാര്യയായ മഞ്ജു വാര്യരോട് ആക്രമിക്കപ്പെട്ട നടി പറഞ്ഞതിലുള്ള വൈരാഗ്യമാണ് കൃത്യത്തിന് കാരണമെന്നാണ് പ്രോസിക്യൂഷന്‍ കേസ്. കാവ്യാമാധവനുമായുള്ള ദിലീപിന്റെ ചാറ്റുകള്‍ മഞ്ജു വാര്യര്‍ കണ്ടതാണ് സംഭവങ്ങളുടെ തുടക്കം. രാമന്‍,RUK,അണ്ണന്‍, മീന്‍, വ്യാസന്‍ തുടങ്ങിയ പേരുകളിലാണ് കാവ്യയുടെ ഫോണ്‍ നമ്പരുകള്‍ ദിലീപ് തന്റെ ഫോണില്‍ സേവ് ചെയ്തിരുന്നതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ ബലാത്സംഗത്തിന് ക്വട്ടേഷന്‍ നല്‍കിയെന്നത് കെട്ടുകഥയാണെന്നാണ് ദിലീപ് നിലപാടെടുത്തത്.