എതിരാളിയാരെന്ന് നോക്കാറില്ല; പോരാട്ടം ആശയങ്ങൾ തമ്മിൽ: വടകരയിലെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് കെ മുരളീധരൻ
സ്ഥാനാർത്ഥി നിർണ്ണയം വൈകിയത് യുഡിഎഫിന്റെ സാധ്യതകളെ ഒരു തരത്തിലും ബാധിക്കില്ലെന്നും മുരളീധരൻ പറഞ്ഞു.
Publish Date: Tue, 19 Mar 2019 (12:45 IST)
Updated Date: Tue, 19 Mar 2019 (12:47 IST)
പാർട്ടി ഏൽപ്പിക്കുന്ന ഏത് ദൗത്യവും താൻ ഏറ്റെടുക്കുമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ എംഎൽഎ. വടകരയിൽ സ്ഥാനാർത്ഥിയാകുന്നതിനെക്കുറിച്ച് കെപിസിസി പ്രസിഡന്റ് വിളിച്ച് സംസാരിച്ചിരുന്നു. ഇക്കാര്യത്തിൽ സമ്മതം അറിയിച്ചിട്ടുണ്ട്. സ്ഥാനാർത്ഥി നിർണ്ണയം വൈകിയത് യുഡിഎഫിന്റെ സാധ്യതകളെ ഒരു തരത്തിലും ബാധിക്കില്ലെന്നും മുരളീധരൻ പറഞ്ഞു.
വടകരയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി കെ മുരളീധരനെ തീരുമാനിച്ചതായുളള വാർത്തകളോട് പ്രതികരിക്കുകയായിരുന്നു കെ മുരളീധരൻ. എതിർസ്ഥാനാർത്ഥിയാരാണെന്ന് താൻ നോക്കാറില്ലെന്ന് വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി പി ജയരാജനാണെന്ന കാര്യം ചൂണ്ടിക്കാണിച്ചപ്പോൾ കെ മുരളീധരൻ പ്രതികരിച്ചു. ആശയങ്ങൾ തമ്മിലുളള പോരാട്ടമാകും നടക്കുക. ജനാതിപത്യവും അക്രമരാഷ്ട്രീയവും തമ്മിലുളള പോരാട്ടമാണ് വടകരയിൽ നടക്കുക എന്നും കെ മുരളീധരൻ പറഞ്ഞു. സിപിഎം ജനാതിപത്യത്തിൽ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.