'വട്ടിയൂർകാവിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടി വരില്ല, തെരഞ്ഞെടുപ്പിൽ മുരളീധരൻ തോൽക്കും': കുമ്മനം
കക്ഷത്തിൽ ഉള്ളത് പോവാതെ ഉത്തരത്തിലുളളത് എടുക്കാനാണ് എംഎൽഎമാരെ ലോക്സ്ഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നത്.
Publish Date: Fri, 22 Mar 2019 (11:10 IST)
Updated Date: Fri, 22 Mar 2019 (11:13 IST)
വടകരയിൽ യുഡിഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കെ മുരളീധരൻ അവിടെ നിന്ന് ജയിച്ചിട്ട് വട്ടിയൂർകാവിൽ വീണ്ടും ഉപതെരഞ്ഞെടുപ്പ് ഉണ്ടാവുമെന്ന് കരുതുന്നില്ലെന്ന് തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എംഎൽഎമാർ എല്ലാം പരാജയപ്പെടും.കക്ഷത്തിൽ ഉള്ളത് പോവാതെ ഉത്തരത്തിലുളളത് എടുക്കാനാണ് എംഎൽഎമാരെ ലോക്സ്ഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നത്. ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എംഎൽഎമാർ എല്ലാം തോൽക്കാനുളളവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പത്തനംതിട്ട സ്ഥാനർത്ഥിയെ ചൊല്ലി തർക്കങ്ങളോന്നുമില്ലെന്നും കുമ്മനം മറുപടി പറഞ്ഞു. ഇന്നോ നാളയോ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും. നടപടി ക്രമങ്ങൾ കാരണമാണ് പ്രഖ്യാപനം നീളുന്നതെന്നും കുമ്മനം പറഞ്ഞു. വട്ടിയൂർകാവിൽ ബിജെപിയെ തോൽപ്പിക്കാൻ വോട്ടു മറിച്ചവരാണ് സിപിഎം. അങ്ങനെയുളള സിപിഎമ്മിനു ബിജെപി വോട്ടു മറിക്കുമെന്ന് ആരോപിക്കാനുളള യോഗ്യത എന്താണെന്നും കുമ്മനം ചോദിച്ചു.
വട്ടിയൂർക്കാവിൽ എങ്ങനെയാണ് സിപിഎം സ്ഥാനാർത്ഥി മൂന്നാമത്തേക്കു പോയതെന്ന് എല്ലാവർക്കും അറിയാം. ഈ തെരഞ്ഞെടുപ്പിലും അത്തരത്തിൽ വോട്ടു മറിക്കൽ പ്രതീക്ഷിക്കുന്നുണ്ട്. നിലനിൽപ്പിനു വേണ്ടിയാണ് സിപിഎം ഇങ്ങനെ ചെയ്യുന്നതെന്നും കുമ്മനം പറഞ്ഞു.