'മല എലിയെ പ്രസവിച്ചതു പോലെ, കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണ്ണയക പട്ടികയല്ല, സ്ഥാനാർത്ഥി വെട്ടൽ സമിതി'; പരിഹാസവുമായി എം വി ജയരാജൻ
ഒരാഴ്ച മുന്നേ പ്രഗത്ഭരായ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് ബഹുദൂരം മുന്നേറിയ എൽഡിഎഫിന്‍റെ വിജയം സുനിശ്ചിതമാണെന്നും എം വി ജയരാജന്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.
Publish Date: Sun, 17 Mar 2019 (15:06 IST)
Updated Date: Sun, 17 Mar 2019 (15:09 IST)
ലോകസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ കളിയാക്കി എം വി ജയരാജന്‍ രംഗത്ത്. എറണാകുളത്ത് കെ വി തോമസിന് സീറ്റ് നിഷേധിച്ച് ഹൈബി ഈഡനും കാസര്‍കോട് സ്ഥാനാര്‍ത്ഥിയായി രാജ് മോഹന്‍ ഉണ്ണിത്താനെയും തെരഞ്ഞെടുത്തതാണ് എം വി ജയരാജന്‍ പ്രധാനമായും കോണ്‍ഗ്രസിനെതിരെ ഉപയോഗിക്കുന്നത്.
വയനാട്, ആലപ്പുഴ പോലുള്ള കഴിഞ്ഞതവണ കോൺഗ്രസ്സ് ജയിച്ച മണ്ഡലങ്ങളിൽ പോലും സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാന്‍ കഴിയാത്ത കോണ്‍ഗ്രസ് പാര്‍ട്ടി 12 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് ഇതുവരെ പ്രഖ്യാപിച്ചത്. അത് തന്നെ 'മല എലിയെ പ്രസവിച്ചതു പോലെ'യാണെന്നും എം വി ജയരാജന്‍ അഭിപ്രായപ്പെട്ടു. പാര്‍ട്ടിയിലെ തര്‍ക്കം പോലും പരിഹരിക്കാന്‍ കഴിയാത്ത കോണ്‍ഗ്രസിനടുത്തേക്കാണ് കേരളാ കോണ്‍ഗ്രസ് എമ്മിലെ തര്‍ക്കം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പി ജെ ജോസഫ് ചെന്നതെന്നും എം വി ജയരാജാന്‍ തന്‍റെ ഫേസ്ബുക്ക് പേജില്‍ എഴുതുന്നു.
ഒരാഴ്ച മുന്നേ പ്രഗത്ഭരായ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് ബഹുദൂരം മുന്നേറിയ എൽഡിഎഫിന്‍റെ വിജയം സുനിശ്ചിതമാണെന്നും എം വി ജയരാജന്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. ഇടതുപക്ഷം വിജയിച്ചാൽ മാത്രമേ ജനങ്ങളെയും രാജ്യത്തെയും വിസ്മരിച്ച ബിജെപിക്കെതിരെ ശക്തമായ മതനിരപേക്ഷ ബദൽ പടുത്തുയർത്താനാവൂ. ജനങ്ങൾ തോറ്റുപോകാതിരിക്കാൻ എൽഡിഎഫ് വിജയിക്കണമെന്നും എം വി ജയരാജന്‍ അഭിപ്രയപ്പെട്ടു.