പ്രേമചന്ദ്രൻ അട്ടിമറി വിജയം ആവർത്തിക്കുമോ?കൊല്ലം സിപിഎം തിരിച്ചു പിടിക്കുമോ?
കൊല്ലം മണ്ഡലം മാറി മാറി യുഡിഎഫും ഇടതുമുന്നണിയും ജയിക്കാറുണ്ട്.
Publish Date: Fri, 05 Apr 2019 (15:17 IST)
Updated Date: Fri, 05 Apr 2019 (15:24 IST)
ഇത്തവണ കൊല്ലത്തെത് സിപിഎമ്മിന് അഭിമാന പോരാട്ടമാണ്. യുഡിഎഫ് സ്ഥാനാർത്ഥി എൻ കെ പ്രേമചന്ദ്രനെ എന്ത് വില കൊടുത്തും തോൽപ്പിക്കണം. അതിനവർ രംഗത്തിറക്കിയിരിക്കുന്നത് കരുത്തനും ജനകീയനുമായ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ എൻ ബാലഗോപാലനെയാണ്. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയുടെ പ്രചാരണ പരിപാടികളിൽ തന്നെ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നതും കൊല്ലത്താണ്.
ഏപ്രിൽ 1 മുതൽ 15 വരെയുള്ള മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ കൊല്ലത്ത് മാത്രം ആറെണ്ണമാണുള്ളത്. കേരളത്തിൽ ഏറ്റവും കൂടതൽ സമയം മുഖ്യമന്ത്രി ചിലവഴിക്കുന്നതും കൊല്ലത്തു തന്നെയാണ്.
കൊല്ലം മണ്ഡലം മാറി മാറി യുഡിഎഫും ഇടതുമുന്നണിയും ജയിക്കാറുണ്ട്. എന്നാൽ കഴിഞ്ഞ വർഷം ഇതായിരുന്നില്ല കഥ. പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയായിരുന്നു ഇടതു മുന്നണി സ്ഥാനാർത്ഥി. 37,649 വോട്ടിന് എൻ കെ പ്രേമചന്ദ്രൻ ബേബിയെ വീഴ്ത്തി. സിപിഎമ്മിന് ഇത് താങ്ങാവുന്നതായിരുന്നില്ല. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ പ്രേമചന്ദ്രനെ പരനാറി എന്നാണ് പിണറായി വിളിച്ചത്. അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്നു പിണറായി വിജയൻ.
മുഖ്യമന്ത്രിയായി പിണറായി വിജയൻ ഇത്തവണ മണ്ഡലത്തിലെത്തുന്നത് കൊല്ലം പിടിച്ചടക്കുക എന്ന ചുമതല ഏറ്റെടുത്തു കൊണ്ടാണ്. പരനാറി പ്രയോഗത്തില്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുന്നുവോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പിണറായി പറഞ്ഞത് ഇപ്രകാരമായിരുന്നു.
ഞാന്‍ പറഞ്ഞില്‍ എന്താ പ്രശ്‌നമതിലുള്ളത്. എന്തായിരുന്നു നിലപാട് സ്വീകരിച്ചത്. ഇനി നാളെ എന്താണ് നിലപാട് സ്വീകരിക്കാന്‍ പോവുന്നത് എന്ന് ആര്‍ക്കറിയാം.ഞങ്ങളോട് ചെയ്തതുപോലെ ഇപ്പോള്‍ നില്‍ക്കുന്നയുഡിഎഫിനോട് ചെയ്യില്ലെന്ന് ആര്‍ക്കറിയാം, രാഷ്ട്രീയത്തില്‍ നെറി വേണം. ആ നെറി വളരെ പ്രധാനമാണ്. ആ നെറി പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്.
ബാക്കി എല്ലാ മണ്ഡലങ്ങളിലും നാലും അഞ്ചും പ്രചാരണം നടക്കുമ്പോൾ കൊല്ലത്ത് മാത്രം മുഖ്യമന്ത്രി ആറ് പൊതു യോഗങ്ങളിൽ സംസാരിക്കും. സെക്രട്ടറിയായിരുന്ന പിണറായി മുഖ്യമന്ത്രിയായി മണ്ഡലത്തിൽ തിരിച്ചെത്തുമ്പോൾ ഇടതു പക്ഷത്തിനു മണ്ഡലം തിരിച്ചു പിടിക്കാനാകുമോ? അതോ പ്രേമചന്ദ്രൻ അട്ടിമറി വിജയം ആവർത്തിക്കുമോ?