ടി ടി വി ദിനകരപക്ഷത്തിന് തിരിച്ചടി; സ്‌പീക്കറുടെ നടപടി മദ്രാസ് ഹൈക്കോടതി ശരിവെച്ചു, 18 എം എൽ എമാർ അയോഗ്യർ
ടി ടി വി ദിനകരപക്ഷത്തിന് തിരിച്ചടി; സ്‌പീക്കറുടെ നടപടി മദ്രാസ് ഹൈക്കോടതി ശരിവെച്ചു, 18 എം എൽ എമാർ അയോഗ്യർ
Publish Date: Thu, 25 Oct 2018 (11:22 IST)
Updated Date: Thu, 25 Oct 2018 (11:26 IST)
തമിഴ്നാട്ടിലെ ടി ടി വി ദിനകരപക്ഷത്തെ 18 എംഎല്‍എമാരെ അയോഗ്യരാക്കിയ തമിഴ്‌നാട് സ്പീക്കറിന്റെ നടപടി മദ്രാസ് ഹൈക്കോടതി ശരിവച്ചു. സ്പീക്കര്‍ പി ധനപാലിന്റെ നടപടിയിൽ ജസ്റ്റീസ് എം സത്യനാരായണനാണ് സുപ്രധാന വിധി പ്രഖ്യാപിച്ചത്. ഇതോടെ ടി ടി വി. ദിനകരന്‍ പക്ഷത്തെ എംഎല്‍എമാരുടെ അയോഗ്യത നിലനില്ക്കും.
ഒന്നര വര്‍ഷത്തോളം വിവിധ ബെഞ്ചുകള്‍ പരിഗണിച്ച ശേഷമാണ് വിധിയുണ്ടായിരിക്കുന്നത്. ജൂണ്‍ 14 ന് കേസില്‍ ജഡ്ജിമാര്‍ ഭിന്നവിധി പുറപ്പെടുവിച്ചതോടെ കേസ് മൂന്നാമതൊരു ജഡ്ജിക്ക് കൈമാറുകയായിരുന്നു. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെ മാറ്റണമെന്നാവശ്യപ്പെട്ട് ദിനകരന്‍ പക്ഷത്തുള്ളവര്‍ കത്ത് നല്‍കിയതോടെയാണ് രാഷ്ട്രീയ നാടകങ്ങളുടെ തുടക്കം.
അതേസമയം വിധി തിരിച്ചടിയല്ലെന്ന് ടിടിവി ദിനകരന്‍ വ്യക്തമാക്കി. വിധി പ്രതികൂലമായതിനാല്‍ തമിഴ്നാട്ടിൽ 18 മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പുകള്‍ നടക്കും. ജയലളിതയുടെ മരണത്തിന് പിന്നാലെ ശശികല എഐഎഡിഎംകെ തലപ്പത്ത് മരുമകനായ ടിടിവി ദിനകരനെ പ്രഖ്യാപിക്കുകയായിരുന്നെങ്കിലും ഇതിന് എതിർപ്പ് ഉയർന്നതോടെ അമ്മ മക്കള്‍ മുന്നേട്ര കഴകം എന്ന പാര്‍ട്ടിയുടെ പശ്ചാത്തലത്തില്‍ ആര്‍കെ നഗറില്‍ നിന്നും മത്സരിക്കുകയും ജയിക്കുകയും ചെയ്തിരുന്നു.