'ഇപ്പോൾ ഇറങ്ങിയില്ലെങ്കിൽ നിന്റെ വസ്ത്രം ഞാൻ വലിച്ചുകീറും'; ഊബറിൽ യാത്ര ചെയ്യവേ നേരിട്ട ദുരനുഭവം യുവതി കുറിക്കുന്നു
കൂടാതെ യൂബറിന്റെ സുരക്ഷാ സംവിധാനം കൊണ്ട് യാതൊരു ഗുണവുമില്ലെന്നാണ് ബാംഗ്ലൂർ സ്വദേശിയായ യുവതി പറയുന്നത്.
Publish Date: Tue, 06 Aug 2019 (11:25 IST)
Updated Date: Tue, 06 Aug 2019 (12:50 IST)
യൂബർ ഡ്രൈവറിൽ നിന്നുണ്ടായ മോശം അനുഭവം തുറന്ന് പറഞ്ഞ് യുവതി. ഡ്രൈവർ തന്നോട് മോശമായി പെരുമാറിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് യുവതി ആരോപിക്കുന്നത്. കൂടാതെ യൂബറിന്റെ സുരക്ഷാ സംവിധാനം കൊണ്ട് യാതൊരു ഗുണവുമില്ലെന്നാണ് ബാംഗ്ലൂർ സ്വദേശിയായ യുവതി പറയുന്നത്. സോഷ്യൽ മീഡിയായിലൂടെയാണ് യുവതിയുടെ പ്രതികരണം.
ശനിയാഴ്ച രാത്രിയോടെയാണ് സംഭവമുണ്ടായത്.സംഭവത്തില്‍ യൂബര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഒപ്പം ഡ്രൈവറെ താത്കാലികമായി യൂബര്‍ സംവിധാനം ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കി. ഇതോടെ ഓണ്‍ലൈന്‍ ടാക്സിയുടെ സുരക്ഷാ സംവിധാനം ചോദ്യം ചെയ്ത് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. തന്റെ സഹപ്രവർത്തകർക്കൊപ്പം ഭക്ഷണം കഴിച്ച ശേഷം താമസ സ്ഥലത്തേയ്ക്ക് പോകാൻ വേണ്ടിയാണ് യുവതി യൂബർ ടാക്സി വിളിച്ചത്. യുവതി മദ്യപിച്ചിരുന്നെന്ന് പറഞ്ഞ് ഡ്രൈവർ ഇവരെ അസഭ്യം പറഞ്ഞു എന്ന് യുവതി കുറിക്കുന്നു.
യുവതിയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം:
'എന്‍റെ ജീവിതത്തിലെ ഏറ്റവും ഭീതിതമായ അനുഭവമാണ് ഇന്നുണ്ടായത്. സഹപ്രവര്‍ത്തകരുമൊത്തുള്ള അത്താഴത്തിന് ശേഷം ഞാന്‍ ഒരു യൂബര്‍ ബുക്ക് ചെയ്തു. ആ ഉബറിലെ ഡ്രൈവര്‍ അയാളുടെ സുഹൃത്തിനോട് കസ്റ്റമര്‍ 'വളരെ മോശം' സ്ത്രീയാണെന്ന് ഫോണില്‍ പറയുന്നത് ഞാന്‍ കേട്ടു.പെട്ടന്ന് അയാള്‍ എന്‍റെ നേരെ തിരിഞ്ഞ് എന്നോട് പറയാന്‍ തുടങ്ങി; 'വിദ്യാഭ്യാസമുള്ള സ്ത്രീകള്‍ ഏഴ് മണിക്കുമുമ്പ് ജോലി സ്ഥലം വിട്ട് വീട്ടില്‍ പോകണം. സഹപ്രവര്‍ത്തകര്‍ക്കൊപ്പം മദ്യപിക്കാന്‍ പാടില്ല'. എന്നാല്‍ ഞാന്‍ മദ്യപിച്ചിട്ടില്ലെന്ന് അയാള്‍ക്ക് മറുപടി നല്‍കി. നിങ്ങള്‍ നിങ്ങളുടെ കാര്യം നോക്കിയാല്‍ മതിയെന്നും പറഞ്ഞു. എന്നാല്‍ അയാല്‍ എന്നെ 'തെറി' വിളിക്കാന്‍ തുടങ്ങി. ഡ്രൈവര്‍ കാറിന്‍റെ വേഗം കുറച്ചു. ഉടന്‍ തന്നെ ഞാന്‍ ആപ്പിലെ സേഫ്റ്റി ബട്ടണ്‍ ക്ലിക്ക് ചെയ്തു.
പക്ഷേ എന്നെ വിളിക്കുന്നതിന് പകരം കസ്റ്റമര്‍ കെയറില്‍ നിന്ന് ഡ്രൈവറെയാണ് വിളിച്ചത്. അവരോട് ഞാന്‍ മദ്യപിച്ചിരിക്കുകയാണെന്ന് അയാള്‍ മറുപടി പറഞ്ഞു. ആ സമയത്ത് എനിക്ക് മറ്റുമാര്‍ഗമില്ലായിരുന്നു, ഞാന്‍ ഉച്ചത്തില്‍ കരയാന്‍ തുടങ്ങി. കസ്റ്റമര്‍ കെയറില്‍ നിന്ന് വിളിച്ച ആളോട് എന്നെ കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടു.വിളിച്ച സ്ത്രീ എന്നോട് സംസാരിക്കാന്‍ തയ്യാറായി. എന്നെ രക്ഷിക്കണമെന്ന് ഞാന്‍ അവരോട് കരഞ്ഞുപറഞ്ഞു. കാറില്‍ നിന്ന് പുറത്തിറങ്ങാനാവശ്യപ്പെട്ട അവര്‍ ഉടന്‍ മറ്റൊരു വാഹനം എത്തിക്കാമെന്ന് എനിക്ക് ഉറപ്പുനല്‍കി. അതേസമയം ഡ‍്രൈവര്‍ എന്നെ ഭീഷണിപ്പെടുത്താനാരംഭിച്ചു. കാറില്‍ നിന്ന് ഇറങ്ങിയില്ലെങ്കില്‍ വസ്ത്രം വലിച്ചുകീറുമെന്ന് അയാള്‍ പറഞ്ഞുകൊണ്ടിരുന്നു.''
അപ്പോള്‍ സമയം രാത്രി 11.145 ആയിട്ടുണ്ട്. ആള്‍ത്തിരക്കില്ലാത്ത, വിജനമായ വഴിയില്‍ അയാള്‍ എന്നെ ഇറക്കിവിട്ടു. എനിക്ക് മറ്റൊരു വാഹനം നല്‍കാമെന്നുപറഞ്ഞ കസ്റ്റമര്‍ കെയറില്‍ നിന്നുള്ള ഫോണ്‍ കോള്‍ പ്രതീക്ഷിച്ച് ഞാന്‍ അവിടെത്തന്നെ നിന്നു. ആ ഡ്രൈവര്‍ വീണ്ടും വന്ന് എന്നെ ഇടിച്ചിടുമോ എന്ന ഭയം എന്നെ പിടികൂടിയിരുന്നു. എന്നാല്‍ മറ്റൊരു വാഹനം ലഭിച്ചില്ല.