നോട്ട് നിരോധനത്തിലൂടെ രാജ്യം ഇരുട്ടിലായി; നടന്നത് ഏറ്റവും വലിയ അഴിമതി: മമത
നോട്ട് നിരോധനത്തിലൂടെ രാജ്യം ഇരുട്ടിലായി; നടന്നത് ഏറ്റവും വലിയ അഴിമതി: മമത
Publish Date: Tue, 07 Nov 2017 (20:10 IST)
Updated Date: Tue, 07 Nov 2017 (20:12 IST)
നോട്ട് നിരോധനം ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നിർണായക ചുവടാണെന്ന് ധനമന്ത്രി അരുൺ ജയ്റ്റ്ലി വ്യക്തമാക്കിയതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.
രാജ്യംകണ്ട ഏറ്റവും വലിയ അഴിമതിയാണ് നോട്ട് നിരോധനം. അന്വേഷണം നടത്തിയാൽ ഇത് തെളിയിക്കാൻ കഴിയും. പ്രായോഗികതയിൽ നോട്ട് നിരോധനം വട്ടപൂജ്യമായിരുന്നു. നോട്ട് നിരോധനം കള്ളപ്പണത്തിനെതിരായ യുദ്ധമായിരുന്നില്ല ഈ നീക്കമെന്നും മമത ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
അധികാരത്തിലുള്ള രാഷ്ട്രീയപാർട്ടിയുടെ സ്ഥാപിത താത്പര്യങ്ങൾക്കായി കള്ളപ്പണം വെളിപ്പിക്കാനുള്ള നീക്കമായിരുന്നു നോട്ട് നിരോധനം എന്നത്. കൈവശമുള്ള കള്ളപ്പണം നിയമപരമായി വെളുപ്പിക്കാന്‍ ചിലര്‍ക്ക് സാധിച്ചു. ഈ സമയം
രാജ്യം വലിയ ഇരുട്ടിലകപ്പെട്ടെന്നും മമത കൂട്ടിച്ചേര്‍ത്തു.
നോട്ട് അസാധുവാക്കലിനു ശേഷം രാജ്യത്ത് കുറ്റവാളികള്‍ പണമില്ലാതെ നെട്ടോട്ടമോടിയെന്നാണ് ജയ്റ്റ്ലി ഇന്ന് വ്യക്തമാക്കിയത്. നിലവിലെ അവസ്ഥ മാറ്റുന്നതിന് കറന്‍സി അസാധുവാക്കല്‍ സഹായിച്ചു. വരാന്‍ പോകുന്ന തലമുറയ്ക്ക് സത്യസന്ധവും നീതിപൂര്‍വവുമായി ജീവിക്കുന്നതിന് നോട്ട് നിരോധനം ഗുണം ചെയ്യും. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നിര്‍ണായക ദിനമാണ് നവംബര്‍ എട്ട് എന്നും വാർത്താസമ്മേളനത്തിൽ ജയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു.