Publish Date: Tue, 28 Apr 2020 (08:20 IST)
Updated Date: Tue, 28 Apr 2020 (08:22 IST)
മെയ് മൂന്നിന് ലോക്ക്ഡൗൺ അവസാനിക്കാനിരിക്കെ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 1463 രോഗികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 60 മരണങ്ങളുമുണ്ട്. ഇന്ത്യയിൽ 24 മണിക്കൂറിനിടയിൽ രേഖപ്പെടുത്തുന്ന ഏറ്റവും വലിയ മരണനിരക്കാണിത്.രോഗവ്യാപനം ഇത്തരത്തിൽ തുടരുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ നീട്ടണമെന്ന നിലപാടിലാണ് പല സംസ്ഥാനങ്ങളും. മെയ് 15 വരെ ഭാഗിക ലോക്ക്ഡൗൺ വേണമെന്ന് കേരളവും, ഒരു മാസം കൂടി ലോക്ക്ഡൗൺ നീട്ടണമെന്ന് ഒഡീഷയും ആവശ്യപ്പെട്ടു.
മഹാരാഷ്ട്രയിൽ സ്ഥിതി ആശങ്കാജനകമായി തന്നെ തുടരുകയാണ്. ഇന്നലെ 522 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. 27 മരണവും കഴിഞ്ഞ 24 മണിക്കൂറിനിടെ ഉണ്ടായി. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന കണക്കാണിത്. മഹാരാഷ്ട്രയിൽ മാത്രം 369 പേരാണ് രോഗം ബാധിച്ച് മരിച്ചത്.അതേസമയം ഡൽഹിയിൽ ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിക്കുന്നത് കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്,ചെന്നയിൽ മാത്രം 500 പേർക്ക് രോഗബാധയുള്ളതായാണ് കണക്കുകൾ.