ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിന് പകരമായി തിർച്ചടിച്ച് പാകിസ്ഥാൻ സൈന്യം. ജമ്മുവിനെയും പഞ്ചാബിനെയും ലക്ഷ്യമിട്ട് ശക്തമായ വ്യോമാക്രമണമാണ് പാക് സൈന്യം നടത്തിയത്. ഇന്ത്യൻ വ്യോമമേഖലയിൽ കടന്ന് ആക്രമിച്ചതിനെ തുടർന്ന് അൻപതോളം ഡ്രോണുകൾ സേന വെടിവെച്ചിട്ടതായാണ് വിവരം. വ്യാഴാഴ്ച വൈകീട്ടോടെയാണ് ആക്രമണം നടന്നത്.
സ്ഫോടനശബ്ദങ്ങൾക്ക് മുന്നോടിയായി കൂപ് വാരയിൽ എയർ സൈറണുകൾ മുഴങ്ങി. ജമ്മുവും കൂപ് വാരയും ബ്ലാക്ക് ഔട്ടിലേക്ക് നീങ്ങിയിരിക്കുകയാണ്. ജമ്മു വിമാനത്താവളം ലക്ഷ്യമിട്ടാണ് ഡ്രോണുകളെത്തിയത്. ഇന്ത്യയുടെ വ്യോമപ്രതിരോധസംവിധാനങ്ങൾക്ക് ഈ ഡ്രോണുകളെ പൂർണമായും വെടിവെച്ചിടാൻ സാധിച്ചതായാണ് ലഭ്യമായ വിവരങ്ങൾ. ഇന്ത്യൻ സൈനികകേന്ദ്രങ്ങൾക്ക് നേരെയും അക്രമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉധം പൂർ, ജമ്മു, അഖ്നൂർ, പത്താൻ കോട്ട് എന്നിവിടങ്ങളിലേക്ക് വൻതോതിൽ ഡ്രോണുകളെത്തി. ഇവ ഇന്ത്യയുടെ വ്യോമപ്രതിരോധസംവിധാനങ്ങൾ വെടിവെച്ചിട്ടു.