Publish Date: Tue, 24 Apr 2018 (10:18 IST)
Updated Date: Tue, 24 Apr 2018 (10:19 IST)
ഇന്ധനവില വീണ്ടും കൂട്ടി. രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില സര്‍വകാല റെക്കോര്‍ഡിലെത്തിയിരിക്കുകയാണ്. പെട്രോളിന് 14 പൈസയും ഡീസലിനു 20 പൈസയുമാണ് കൂട്ടിയത്. ഇതോടെ പെട്രോള്‍ വില ലിറ്ററിന് 78.61 രൂപയായും ഡീസല്‍ 70.64 രൂപയുമായി.
കേരളത്തിൽ പെട്രോളിന്റേയും ഡീസലിന്റേയും വില അഞ്ചു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയിരിക്കുകയാണ്. സെപ്തംബര്‍ 2013ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇന്ത്യ ഓയില്‍ കോര്‍പറേഷന്‍ വെബ്‌സൈറ്റ് അനുസരിച്ച് കൊല്‍ക്കത്ത, മുംബൈ, ചെന്നൈ തുടങ്ങിയ നഗരങ്ങളിലും ഇന്ധനവില ഉയരുകയാണ്.
ഇന്ധനവില ദിവസവും മാറുന്ന രീതി ജൂണ്‍ 16നാണ് സര്‍ക്കാര്‍ നടപ്പാക്കിയത്. അന്ന് പെട്രോളിന് 68.53 രൂപയും ഡീസലിന് 58.70 രൂപയുമായിരുന്നു. വില കൂടിയതല്ലാതെ കുറഞ്ഞില്ല. വില്‍പ്പന നികുതി കുറച്ചതിനെത്തുടര്‍ന്ന് കര്‍ണാടകയില്‍ ഒരു ലിറ്റര്‍ പെട്രോളിന് അഞ്ചുരൂപയും ഡീസലിന് നാലുരൂപയും കേരളത്തിലേതിനെക്കാള്‍ കുറവുണ്ട്.
2013ലാണ് കേരളത്തില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. അക്കൊല്ലം സെപ്റ്റംബറില്‍ പെട്രോള്‍ വില ലിറ്ററിന് 77 രൂപയായിരുന്നു. എന്നാല്‍ അന്ന് ഡീസലിന്റെ വില ലിറ്ററിന് 56 രൂപ മാത്രമായിരുന്നു.