Publish Date: Wed, 11 Sep 2019 (15:35 IST)
Updated Date: Wed, 11 Sep 2019 (15:38 IST)
ഉന്നാവോ ബലാത്സംഗക്കേസിലെ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി. പ്രത്യേക കോടതി ജഡ്ജി ധർമേഷ് ശർമ മൊഴി രേഖപ്പെടുത്തിയത്. ഡൽഹിയിലെ എയിംസ് ആശുപത്രിയില്‍ താൽക്കാലിക കോടതിമുറി സജ്ജീകരിച്ചാണ് നടപടിക്രമങ്ങള്‍ നടന്നത്.
ബലാത്സംഗകേസിലെ പ്രതിയായ മുൻ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെംഗാറിനെയും പ്രത്യേക വാദം കേൾക്കുന്നതിനായി ആശുപത്രിയിലേക്ക് കൊണ്ടുവന്നു.
ആശുപത്രിയിൽ താൽക്കാലിക കോടതി രൂപീകരിച്ച് മൊഴി രേഖപ്പെടുത്താൻ ഡൽഹി ഹൈക്കോടതി നിർദേശിച്ചിരുന്നു. സ്‌ട്രെച്ചറിലോ ട്രോളിയിലോ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ കൊണ്ടുവന്ന് മൊഴി രേഖപ്പെടുത്തണമെന്നും പരിചയസമ്പന്നനായ ഒരു നഴ്‌സ് കൂടെയുണ്ടാകണമെന്നും കോടതി നിർദേശം നൽകിയിരുന്നു.
കഴിഞ്ഞ ആഴ്‌ചയാണ് പെൺകുട്ടിയെ ഐസിയുവിൽ നിന്ന് വാർഡിലേക്ക് മാറ്റിയത്. ഉത്തർപ്രദേശ് എംഎൽഎയായിരുന്ന കുൽദീപ് സിംഗ് സെംഗാർ 2017 ൽ തന്നെ ബലാത്സംഗം ചെയ്തുവെന്ന് പെൺകുട്ടി ആരോപിച്ചിരുന്നു. അന്ന് തനിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്നും പെൺകുട്ടി പറഞ്ഞിരുന്നു.