നായകൾ രാത്രിയിലെ കാവൽക്കാരാണെന്ന് റിതിക, എന്തു ഭംഗിയാണ് കാണാനെന്ന് പ്രിയങ്ക ഗാന്ധി
നായകള്‍ വളരെ സൗമ്യവും സൗന്ദര്യവുമുള്ളവയാണെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ പ്രിയങ്ക ഗാന്ധി
ന്യൂഡൽഹി: ഡൽഹിയിലെ തെരുവുനായകളെ പിടികൂടി ഷെൽട്ടറിൽ അടയ്ക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെ വിമർശിച്ച് നിരവധി പ്രമുഖർ രംഗത്ത്. ആളുകളെ കടിക്കുന്നതുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഒരു വിഭാഗം മൃഗങ്ങളെ മുഴുവനായി കൂട്ടിലടക്കുന്നത് അതിനുള്ള പരിഹാരമല്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമയുടെ ഭാര്യ റിതിക സജ്ദേഹ ചൂണ്ടിക്കാട്ടി.
ഡല്‍ഹിയിലെയും പ്രാന്തപ്രദേശങ്ങളിലെയും തെരുവുനായകളെയെല്ലാം പിടികൂടി ദൂരേക്ക് മാറ്റിപ്പാര്‍പ്പിക്കണമെന്നാണ് സുപ്രീം കോടതി പറയുന്നത്. സൂര്യപ്രകാശമില്ല, സ്വാതന്ത്ര്യമില്ല. അവയെ പരിചരിക്കുന്നത് അപരിചിതരായിരിക്കും. അവ വെറും തെരുവുനായകളല്ല. നിങ്ങളുടെ ചായക്കടയ്ക്ക് പുറത്ത് ഒരു ബിസ്‌കറ്റിന് വേണ്ടി കാത്തുനില്‍ക്കുന്നവരാണ്. രാത്രിയിലെ കാവല്‍ക്കാരാണ്, റിതിക അഭിപ്രായപ്പെട്ടു.
നായകള്‍ വളരെ സൗമ്യവും സൗന്ദര്യവുമുള്ളവയാണെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ പ്രിയങ്ക ഗാന്ധി അഭിപ്രായപ്പെട്ടു. രാജ്യതലസ്ഥാനത്തെ എല്ലാ തെരുവുനായകളെയും പിടികൂടി ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പിടികൂടി കൂട്ടിലടയ്ക്കണമെന്നത് ഭീകരമായ മനുഷ്യത്വരഹിതമായ പെരുമാറ്റമാകുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. നായകള്‍ ദയ അര്‍ഹിക്കുന്ന സൗന്ദര്യമുള്ള ജീവികളാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.