Publish Date: Tue, 23 Apr 2019 (10:06 IST)
Updated Date: Tue, 23 Apr 2019 (10:07 IST)
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിനിടെ ഉണ്ടായ അക്രമം ആസൂത്രിതമെന്ന് ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. കൊട്ടിക്കലാശത്തിനിടെ രൂക്ഷമായ കല്ലേറാണ് ഉണ്ടായത്. ഇത് ആസൂത്രിതമാണെന്നും രമ്യ ഹരിദാസ് പറഞ്ഞു. ആക്രമണത്തിൽ നെഞ്ചിനും കണ്ണിനും പരിക്കേറ്റു. സംഭവത്തിന് പിന്നില്‍ യുഡിഎഫ് പ്രവര്‍ത്തകരാണെന്ന് കരുതുന്നില്ലെന്നും രമ്യ ഹരിദാസ് പറഞ്ഞു.
എന്നാൽ, രമ്യയ്ക്കും യു ഡി എഫിനുമെതിരെ രൂക്ഷ വിമർശനവുമായി എൽ ഡി എഫ് രംഗത്തെത്തി. രമ്യാ ഹരിദാസിന് നേരെയുണ്ടായ കല്ലേറ് ഒരു നാടകമാണെന്ന എൽ ഡി എഫിന്റെ ആരോപണത്തെ ശരിവെയ്ക്കുന്ന അഭിപ്രായമാണ് മഹിളാ കോണ്‍ഗ്രസ് മുന്‍ ദേശീയ ജനറല്‍ സെക്രട്ടറിയും എഐസിസി അംഗവുമായിരുന്ന ഷാഹിദാ കമാലും ഉന്നയിച്ചത്‍.
കൊട്ടിക്കലാശത്തിനിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനുനേരെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു എന്ന് പറഞ്ഞാണ് വ്യാജപ്രചരണം നടത്തുന്നത്. എന്നാല്‍ ദയനീയ തോല്‍വി ഭയന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് പുറത്തുവന്ന വീഡിയോ ദൃശ്യങ്ങള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്.