Jagadish @70: 70 വയസ്സായോ? കണ്ടാൽ പറയില്ലെന്ന് ആരാധകർ; ജഗദീഷിന് ഇന്ന് പിറന്നാൾ
ജഗദീഷിന് ഇന്ന് എഴുപതാം പിറന്നാൾ ആണ്.
ഏജ് ഇന്‍ റിവേഴ്സ് ഗിയർ എന്ന വാക്ക് മലയാളത്തിൽ ശരിക്കും ഇണങ്ങുന്നത് മമ്മൂട്ടിക്കാണ്. മമ്മൂട്ടിയെ പോലെ തന്നെ ആ വാക്ക് ചേരുന്ന മറ്റൊരു നടനുണ്ട്, ജഗദീഷ്. ജഗദീഷിന് അന്നും ഇന്നും വലിയ മാറ്റമൊന്നുമില്ല. നാല്പതുകളിലെ ജഗദീഷ് തന്നെയാണ് ഇപ്പോഴും ഉള്ളതെന്ന് കണ്ടാൽ തോന്നും. ജഗദീഷിന് ഇന്ന് എഴുപതാം പിറന്നാൾ ആണ്. എഴുപത് വയസ്സായെന്ന് ആരും പറയില്ലെന്നാണ് ആരാധകർ അത്ഭുതത്തോടെ ചൂണ്ടിക്കാട്ടുന്നത്.
നിലപാടുകൾ കൊണ്ട് സിനിമയ്ക്ക് അകത്തും പുറത്തും വ്യത്യസ്ഥനാണ് അദ്ദേഹം. ജഗദീഷിന്റെ അഭിനയ രീതി മറ്റൊരാൾക്കും കോപ്പി ചെയ്യാൻ കഴിയുന്നതല്ല. ഏത് പ്രായത്തിലും കോമഡി ചെയ്ത് ഫലിപ്പിക്കാൻ കഴിയുന്നുവെന്നതാണ് ജഗദീഷിന്റെ ഗുണം. ഹരിഹർ നഗറിലെ അപ്പുക്കുട്ടനെയും ഗോഡ്ഫാദറിലെ മായിന്‍കുട്ടിയെയും ഈ ഏഴുപതാം വയസിലും പുനരവതരിപ്പിക്കാന്‍ ജഗദീഷിന് നിഷ്പ്രയാസം കഴിയും. സഹനടനായി, ഹാസ്യനടനായി, നായകനായി, വില്ലനായി പകരം വെക്കാനില്ലാത്ത കലാകാരനായി അദ്ദേഹം മാറി.
അധ്യാപകനായ അച്ഛന്റെ ആറ് മക്കളില്‍ അഞ്ചാമനായിട്ടായിരുന്നു പി വി ജഗദീഷ് കുമാറിന്റെ ജനനം. ഒരു ഇടത്തരം കുടുംബത്തിലായിരുന്നു അദ്ദേഹം വളർന്നത്. പഠനത്തിൽ മിടുക്കനായിരുന്നു. കൊമേഴ്‌സില്‍ ബിരുദാനന്തര ബിരുദം റാങ്കോടെ പാസായി ബാങ്ക് ഉദ്യോഗസ്ഥനായി ഔദ്യോഗിക ജീവിതവും തുടങ്ങി. പിന്നീട് കോളേജ് അദ്ധ്യാപകനായി. ഇതിനിടെയാണ് അഭിനയം തുടങ്ങിയത്.
ഇന്ത്യയിലെ ആദ്യത്തെ ത്രീഡി ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തനിലുടെ ആയിരുന്നു സിനിമാ അരങ്ങേറ്റം. പിന്നാലെ 1990ൽ സിദ്ദീഖ്- ലാൽ കൂട്ടുകെട്ടിലിറങ്ങിയ ഇന്‍ ഹരിഹര്‍ നഗറിലെ അപ്പുക്കുട്ടന്‍ വൻ വഴിത്തിരിവായി. പിന്നീട് ജഗദീഷിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.