Vijay TVK: 'അഡ്രസ് ഇല്ലാത്ത കത്തിന് മറുപടി നൽകണോ?': വിജയ് അനുജനെ പോലെയെന്ന് കമൽ ഹാസൻ
'മാർക്കറ്റിടിഞ്ഞപ്പോൾ അല്ല രാഷ്ട്രീയത്തിൽ ഇറങ്ങിയത്' എന്ന വിജയുടെ പരാമർശമാണ് വിവാദങ്ങൾക്ക് കാരണം.
ഇന്നലെ മധുരയിൽ നടന്ന TVK പൊതുസമ്മേളനത്തിൽ വിജയ് നടത്തിയ പരാമർശം സിനിമ പ്രേമികൾക്കിടയിൽ ചർച്ചയായിരുന്നു. നടന്റെ പരാമർശം ആരാധകർ തമ്മിൽ സൈബർ പോര് ഉണ്ടാകാൻ കാരണമായി. 'മാർക്കറ്റിടിഞ്ഞപ്പോൾ അല്ല രാഷ്ട്രീയത്തിൽ ഇറങ്ങിയത്' എന്ന വിജയുടെ പരാമർശമാണ് വിവാദങ്ങൾക്ക് കാരണം.
ഈ പ്രസ്താവന സിനിമാ ജീവിതത്തിൻ്റെ അവസാന ഘട്ടത്തിൽ രാഷ്ട്രീയ പ്രവേശനം നടത്തിയ കമൽഹാസനെ ലക്ഷ്യമിട്ടാണെന്ന് ചിലർ ആരോപിച്ചു. ഇതോടെ വിജയ്-കമൽ ഹാസൻ എന്നിവരുടെ ആരാധകർക്കിടയിൽ സൈബർ പോര് രൂക്ഷമായി. രാഷ്ട്രീയത്തിലേക്കിറങ്ങിയതോടെ വിജയ്ക്ക് മുതിർന്ന നടന്മാരോട് പുച്ഛമാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടി.
വിഷയം ചർച്ചയായതോടെ ചെന്നൈ വിമാനത്താവളത്തിൽ വെച്ച് മാധ്യമങ്ങൾ കമൽഹാസന്റെ പ്രതികരണം തേടി. വിജയ് ആരുടെയെങ്കിലും പേര് പറഞ്ഞോ എന്ന് തിരിച്ച് ചോദിച്ച കമൽഹാസൻ, വിലാസം ഇല്ലാത്ത കത്തിന് മറുപടി അയക്കുമോ എന്നും ചോദിച്ചു. കൂടാതെ വിജയ് അനുജനെപ്പോലെയാണെന്നും പറഞ്ഞ് കമൽഹാസൻ പ്രശ്നത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു. കൂടുതൽ വിവാദങ്ങൾ ഒഴിവാക്കുന്ന തരത്തിലായിരുന്നു കമൽഹാസന്റെ പ്രതികരണം.
ആവേശത്തിരയിളക്കി ആയിരക്കണക്കിന് തമിഴക വെട്രി കഴകം പ്രവർത്തകരാണ് TVK പാർട്ടിയുടെ രണ്ടാം സംസ്ഥാന സമ്മേളനം നടക്കുന്ന മധുര ജില്ലയിലെ പരപതിയിലേയ്ക്ക് എത്തിചേർന്നത്. ടിവികെയും പ്രത്യയശാസ്ത്ര മുഖമായ നേതാക്കളുടെ ഛായാചിത്രങ്ങളിൽ വിജയ് പുഷ്പാർച്ചന നടത്തിയാണ് സമ്മേളനം ആരംഭിച്ചത്. തുടർന്ന് ടിവികെ പ്രസിഡൻ്റ് കൂടിയായ വിജയ് പാർട്ടി പതാക ഉയർത്തി. ടിവികെ പാർട്ടി പ്രവർത്തകരെ 'സിംഹക്കുട്ടികൾ' എന്ന് അഭിസംബോധന ചെയ്തു കൊണ്ടായിരുന്നു വിജയ് സമ്മേളനത്തെ അഭിസംബോധന ചെയ്തത്.