സ്റ്റാന്റ് അപ്പ് കോമഡി ലോകത്തെ ജനപ്രീയനാണ് അലക്‌സാണ്ടർ ബാബു. സംഗീതവും കോമഡിയും ചേർത്ത് അലക്‌സാണ്ടർ ബാബു ഒരുക്കുന്ന ഷോകൾക്ക് വലിയ ഫൻബേസ് തന്നെയുണ്ട്. അലക്‌സാണ്ടർ ബാബു കഴിഞ്ഞ ദിവസം പങ്കുവച്ച സ്റ്റാന്റ് അപ്പ് വിഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.
മലയാള സിനിമയ്ക്കുള്ള ട്രിബ്യൂട്ട് ആണ് പുതിയ വിഡിയോ. മലയാള സിനിമയ്ക്ക് ഇന്ന് പാൻ ഇന്ത്യൻ തലത്തിൽ ലഭിക്കുന്ന സ്വീകാര്യതയുടെ പശ്ചാത്തലത്തിലാണ് അലക്‌സാണ്ടർ ബാബു തന്റെ സ്റ്റാന്റ് അപ്പ് സെറ്റ് ഒരുക്കിയിരിക്കുന്നത്. വിഡിയോ ചിരി പടർത്തുന്നുണ്ടെങ്കിലും ഒരു വിഭാഗം മലയാളികളിൽ നിന്നും വിമർശനങ്ങളും ഏറ്റുവാങ്ങുന്നുണ്ട്.
മലയാള സിനിമയെക്കുറിച്ച് അലക്‌സാണ്ടർ നടത്തിയ ചില പരാമർശങ്ങളാണ് അതിന് കാരണം. താൻ അടക്കമുള്ള, കേരളത്തിന് പുറത്തുള്ളവർക്ക് മലയാള സിനിമ എന്നാൽ മമ്മൂട്ടിയും മോഹൻലാലും മാത്രമായിരുന്നുവെന്നാണ് അലക്‌സാണ്ടർ ബാബു പറയുന്നത്. മമ്മൂട്ടിയ്ക്ക് 73 വയസായി. പക്ഷെ ഇപ്പോഴും അദ്ദേഹത്തിന് ഒരു കോളേജ് കുട്ടിയായി അഭിനയിക്കാനാകും.
ദുൽഖർ സൽമാൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സ്വന്തം പിതാവായ മമ്മൂട്ടി തന്നെയാണെന്ന് അലക്‌സാണ്ടർ പറയുന്നുണ്ട്. മമ്മൂട്ടിയ്ക്ക് കോളേജ് കുട്ടിയാകാൻ പറ്റുമെങ്കിൽ പത്ത് വയസ് കുറവുള്ള മോഹൻലാലിന് സ്‌കൂൾ കുട്ടിയാകാൻ പറ്റുമെന്നും അലക്‌സ് പറയുന്നു. അതേസമയം അമൂൽ ബേബി കവിളുമായി മോഹൻലാൽ പട്ടിണി കിടക്കുന്ന കഥാപാത്രമായി അഭിനയിക്കുമ്പോൾ മാത്രം വിശ്വസിക്കാൻ പറ്റില്ലെന്നും അലക്‌സ് പറയുന്നു.
മലയാള സിനിമയെ എല്ലാവരുടേയും ശ്രദ്ധാകേന്ദ്രമാക്കിയ വിപ്ലവം സംഭവിക്കുന്നത് പത്ത് വർഷം മുമ്പാണെന്നാണ് അലക്‌സ് പറയുന്നത്. അത് പ്രേമത്തിലൂടെ മലർ മിസ്സിന്റെ വരവോടെയാണ്. മലർ മിസ് ആയി സായ് പല്ലവി വന്നതോടെയാണ് എല്ലാവരും മലയാളം സിനിമ കാണാൻ തുടങ്ങിയത്. താനടക്കമുള്ള തമിഴർ മലയാള സിനിമ കാണാനും മലയാളം പാട്ടുകൾ പഠിക്കാനും തുടങ്ങിയെന്നും അദ്ദേഹം പറയുന്നു. മലരേ നിന്നേ എന്ന പാട്ടിന്റെ വരികൾ എല്ലാ തമിഴരും കാണാതെ പഠിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
തമാശയായ അലക്‌സ് പറഞ്ഞ കാര്യം പക്ഷെ മലയാളികളിൽ ചിലർക്ക് ബോധിച്ചിട്ടില്ല. കമന്റ് ബോക്‌സിലെത്തി നിരവധി പേരാണ് അലക്‌സിനെ മര്യാദ പഠിപ്പിക്കുന്നത്. മമ്മൂട്ടിയും മോഹൻലാലും മാത്രമല്ല മലയാള സിനിമ. പ്രേമം ഇറങ്ങുന്നതിന് മുമ്പും മലയാളത്തിൽ വളരെ നല്ല സിനിമകളുണ്ടായിരുന്നുവെന്നും മലയാളികൾ പറയുന്നു. പ്രേമത്തിന് മുമ്പുള്ള മലയാള സിനിമകളുടെ ലിസ്റ്റും പലരും അലക്സിന് കാണാനായി പങ്കുവെക്കുന്നുണ്ട്.