'ഗർഭിണിയായപ്പോൾ ദിയ സ്ഥാപനത്തിലേക്ക് പോയില്ല, അത് മുതലെടുത്തു'; ഓഡിറ്റിങ് നടത്താൻ പോലീസ്
ദിയ കൃഷ്ണ നടത്തുന്ന ആഭരണ വിൽപ്പനശാലയിൽ ഓഡിറ്റിങ് നടത്താൻ പോലീസ്
തിരുവനന്തപുരം: നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയാ കൃഷ്ണ നടത്തുന്ന ആഭരണ വിൽപ്പനശാലയിൽ നിന്നും ജീവനക്കാർ പണം തട്ടിയെന്ന പരാതിയിൽ അന്വേഷണം ഊർജിതമാക്കാൻ പോലീസ്. ജീവനക്കാർക്കെതിരെ അന്വേഷണം നടക്കുന്നതിനൊപ്പം കൃഷ്ണകുമാറിനും മകൾ ദിയ കൃഷ്ണയ്ക്കുമെതിരെയും അന്വേഷണം നടക്കുകയാണെന്ന് മ്യൂസിയം പോലീസ് അറിയിച്ചു.
ദിയാ കൃഷ്ണ കവടിയാറിൽ നടത്തുന്ന സ്ഥാപനത്തിലെ ജീവനക്കാർക്കെതിരേ സാമ്പത്തിക തട്ടിപ്പാരോപിച്ച് ജൂൺ മൂന്നിനാണ് കൃഷ്ണകുമാർ പരാതിനൽകിയത്. തുടർന്ന് വിനീത, ദിവ്യ, രാധാകുമാരി, വിനീതയുടെ ഭർത്താവ് ആദർശ് എന്നിവർക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇതിന് പിന്നാലെ, കൃഷ്ണ കുമാറിനും ഡിയയ്ക്കുമെതിരെ ഈ മൂന്ന് യുവതികളും പരാതി നൽകുകയായിരുന്നു. തങ്ങളെ തട്ടിക്കൊണ്ടുപോയി പണം തട്ടിയെടുത്തെന്നാരോപിച്ച് ജീവനക്കാർ നൽകിയ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു.
സ്ഥാപനത്തിനുവേണ്ടി ഓഡിറ്റിങ് നടത്തുന്ന സ്വകാര്യസ്ഥാപനത്തോട് എത്രയുംവേഗം ഇത് പൂർത്തിയാക്കാൻ പോലീസ് ആവശ്യപ്പെടും. സംശയമുള്ളപക്ഷം സർക്കാർതലത്തിൽ ഓഡിറ്റിങ് ആവശ്യപ്പെടും. സംശയമുള്ളപക്ഷം സർക്കാർതലത്തിൽ ഓഡിറ്റിങ്ങിനുള്ള നടപടികൾ സ്വീകരിക്കും. കൃഷ്ണകുമാറിന്റെയും മകളുടെയും ജീവനക്കാരുടെയും അക്കൗണ്ടുകളും സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കും.
തന്റെ മകളുടെ സ്ഥാപനത്തിലെ ജീവനക്കാർ അവരുടെ ക്യുആർ കോഡ് വഴി പണം സ്വീകരിച്ച് ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയതിന് തെളിവുകളുണ്ടെന്നും അവർ ആ കുറ്റം സമ്മതിച്ചതാണെന്നും കൃഷ്ണകുമാർ മാധ്യമങ്ങളോട് പറഞ്ഞു. ദിയ ഗർഭിണിയായ സമയം സ്ഥാപനത്തിലേക്ക് പോകാറില്ലായിരുന്നുവെന്നും ഇത് മുതലെടുത്താണ് അവർ തങ്ങളെ കബളിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.