‘ചേച്ചി തെറ്റ് പറ്റി പോയി, ഞങ്ങള്‍ സ്കാനര്‍ മാറ്റി’ ; അഹാനയോട് തട്ടിപ്പ് തുറന്ന് പറഞ്ഞ് മൂവര്‍ സംഘം
തട്ടിപ്പ് നടത്തിയതായി മൂവരും സമ്മതിക്കുന്നുണ്ട്.
ദിയ കൃഷ്ണകുമാറിന്റെ സ്ഥാപനത്തില്‍ നിന്ന് പണം തട്ടിയെന്ന സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത് വിട്ട് കൃഷ്ണകുമാറിന്റെ കുടുംബം. മൂന്ന് യുവതികളേയും ഇരുത്തി ചോദ്യം ചെയ്യുന്ന വീഡിയോ ആണ് പുറത്ത് വിട്ടിരിക്കുന്നത്. ദിയയുടെ സഹോദരിയും നടിയുമായ അഹാന കൃഷ്ണയുടെ നേതൃത്വത്തിലാണ് യുവതികളെ ചോദ്യം ചെയ്തത്. തട്ടിപ്പ് നടത്തിയതായി മൂവരും സമ്മതിക്കുന്നുണ്ട്.
40,000 രൂപ വരെ ഒരാൾ എടുത്തെന്ന് ജീവനക്കാർ സമ്മതിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് ഇത്. ജീവനക്കാരുടെ ബാങ്ക് സ്റ്റേറ്റ്മെന്‍റുകൾ അഹാന ചോദിക്കുന്നുണ്ട്. നികുതി വെട്ടിക്കാൻ ദിയ പറഞ്ഞിട്ടാണ് പണം മാറ്റിയതെന്നായിരുന്നു ജീവനക്കാരുടെ വാദം. കൃഷ്ണകുമാറിന്‍റെ ഭാര്യ സിന്ദുവാണ് ദൃശ്യം യൂട്യൂബിലൂടെ പുറത്തുവിട്ടത്. നേരത്തെ, യുവതികൾക്കെതിരെ ദിയ സാമ്പത്തിക തട്ടിപ്പ് നടത്തിയതായി പരാതി നൽകിയിരുന്നു.
പൊലീസിൽ തട്ടിപ്പുമായി ബന്ധപ്പെട്ട് പരാതി നൽകിയതിന് പിന്നാലെ ആരോപണവിധേയരായ മൂന്നുപേരും ദിയ കൃഷ്ണക്കും കൃഷ്ണകുമാറിനുമെതിരെ തട്ടിക്കൊണ്ടുപോകലിന് പരാതി നൽകിയിട്ടുണ്ട്. രണ്ട് വാഹനങ്ങളിലായി തട്ടിക്കൊണ്ടുപോയെന്ന് പരാതിക്കാരായ യുവതികൾ പറയുന്നു. ഫോണുകൾ ബലമായി പിടിച്ചുവാങ്ങുകയും മണിക്കൂറുകളോളം പൂട്ടിയിടുകയും ചെയ്തു. പൊലീസ് ഉദ്യോഗസ്ഥൻ എന്ന പേരിൽ ഒരാൾ ഭീഷണിപ്പെടുത്തിയെന്നും യുവതികൾ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ദിയ അക്കൗണ്ടിലേക്ക് പണം മാറ്റിച്ചത് നികുതി പ്രശ്നം മൂലമാണെന്നും യുവതികൾ പറയുന്നു. ജാതീയമായി അധിക്ഷേപിക്കാറുണ്ടെന്നും ഇവർ ആരോപിക്കുന്നു.