Select Your Language

Notifications

webdunia
webdunia
webdunia
webdunia

മലയാള സിനിമയിൽ നിരവധി സ്ത്രീകൾക്ക് മോശം അനുഭവമുണ്ട്, മുൻപും കേട്ടിട്ടുണ്ട്: സുമലത

മലയാള സിനിമയിൽ നിരവധി സ്ത്രീകൾക്ക് മോശം അനുഭവമുണ്ട്, മുൻപും കേട്ടിട്ടുണ്ട്: സുമലത

അഭിറാം മനോഹർ

, വെള്ളി, 6 സെപ്‌റ്റംബര്‍ 2024 (11:54 IST)
മലയാള സിനിമ മേഖലയില്‍ നിന്ന് നിരവധി സ്ത്രീകള്‍ക്ക് മോശം അനുഭവമുണ്ടായതായി താന്‍ മുന്‍പും കേട്ടിട്ടുണ്ടെന്നും അത്തരം അനുഭവങ്ങള്‍ പലരും തന്നോട് പങ്കുവെച്ചിട്ടുണ്ടെന്നും നടിയും മുന്‍ എം പിയുമായ സുമലത. മലയാളമെന്നല്ല ഏത് ഇന്‍ഡസ്ട്രിയിലും രാഷ്ട്രീയത്തിലും പവര്‍ ഗ്രൂപ്പ് ഉണ്ടെന്നും സിനിമ മേഖലയില്‍ സ്ത്രീ സുരക്ഷയ്ക്കായി നിയമങ്ങള്‍ നടപ്പിലാക്കാന്‍ സെന്‍സര്‍ ബോര്‍ഡ് പോലെ കേന്ദ്ര,സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കീഴില്‍ ഒരു ഭരണഘടനാ സംവിധാനം വേണമെന്നും അതിനായി കേന്ദ്രസര്‍ക്കാരിന് കത്ത് നല്‍കുമെന്നും സുമലത പറഞ്ഞു.
 
തുറന്ന് പറയാന്‍ ധൈര്യം കാണിച്ച് മുന്നോട്ട് വന്ന സ്ത്രീകള്‍ക്കും അതിന് കാരണമായ ഡബ്യുസിസിക്കും അഭിവാദ്യങ്ങള്‍. ഒരിക്കലും ഈ മേഖലയില്‍ ആരും തുറന്ന് പറയാത്ത രഹസ്യങ്ങളായിരുന്നു ഇതെല്ലാം. ഇതൊരു ചരിത്ര നിമിഷമാണ്. മലയാള സിനിമാ മേഖലയില്‍ മാത്രമല്ല രാജ്യത്തെമ്പാടുമുള്ള സിനിമാ മേഖലയില്‍, സ്ത്രീകള്‍ ജോലി ചെയ്യുന്ന ഇടങ്ങളിലെല്ലാം അവരുടെ സുരക്ഷ ഉറപ്പാക്കുന്ന ചരിത്രനീക്കമാണിത്. മലയാളത്തില്‍ ഇതിന് മുന്‍പ് കേട്ടിട്ടുള്ള കഥകള്‍ പലതും പേടിപ്പെടുത്തുന്നതാണ്.
 
 മലയാളത്തില്‍ ഞാന്‍ ജോലി ചെയ്ത പല സെറ്റുകളും കുടുംബം പോലെയായിരുന്നു. അതല്ലാത്ത കഥകളും ഞാന്‍ കേട്ടിട്ടുണ്ട്. അവസരങ്ങള്‍ക്ക് സഹകരിക്കണമെന്നും അല്ലെങ്കില്‍ ഉപ്ദ്രവിക്കുമെന്നും ചിലര്‍ പിന്തുടര്‍ന്ന് വേട്ടയാടുന്നുവെന്നും പല സ്ത്രീകളും സ്വകാര്യമായി എന്നോട് പറഞ്ഞിട്ടുണ്ട്. അന്ന് അവര്‍ക്കതെല്ലാം തുറന്ന് പറയാന്‍ പേടിയായിരുന്നു. തുറന്ന് പറയുന്നവരെ മോശക്കാരാക്കുന്ന പ്രവണതയായിരുന്നു അന്ന്. പരാതി പറയുന്നവരെ മോശം കണ്ണിലൂടെ കാണുന്ന കാലം മാറുന്നു എന്നതില്‍ സന്തോഷമുണ്ട്. സുമലത പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിനിമാരംഗത്ത് മാത്രം പ്രശ്നങ്ങളെന്ന തരത്തിൽ പ്രചാരണം നടക്കുന്നു: ഖുശ്ബു