മലയാളത്തിലെ ടിവി പ്രേക്ഷകർക്ക് സുപരിചിതയാണ് യമുന റാണി. സീരിയലിന്റെ പുറമെ നിരവധി സിനിമകളിലും യമുന അഭിനയിച്ചിട്ടുണ്ട്. മീശമാധവൻ, പട്ടണത്തിൽ സുന്ദരൻ തുടങ്ങിയ സിനിമകളിലും യമുന റാണി അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ കുടുംബത്തിനുണ്ടായ സാമ്പത്തിക ബാധ്യതയെക്കുറിച്ചും ഒട്ടും പ്രതീക്ഷിക്കാതെ അഭിനയ മേഖലയിൽ എത്തിയതിനെക്കുറിച്ചുമൊക്കെ തുറന്നു സംസാരിക്കുകയാണ് യമുനാ റാണി.
''ഞങ്ങൾ രണ്ടുപെൺകുട്ടികൾ ആണ്. ഞങ്ങളെ ഡാഡി നല്ല രീതിയിൽ നോക്കിയിരുന്നതാണ്. അതിനിടെയാണ് വലിയൊരു പ്രതിസന്ധി ഡാഡിക്ക് ഉണ്ടാകുന്നത്. നിങ്ങളെ റോഡിൽ കൊണ്ട് നിർത്താൻ ആകില്ല എന്ന് ഡാഡി പറഞ്ഞു, കാരണം സെൻട്രൽ ഗവണ്മെന്റ് ജോലിക്കാരൻ ആയിരുന്നു അദ്ദേഹം. പെട്ടെന്ന് ആണ് ഒരു തകർച്ച ഉണ്ടാകുന്നത്. ഇത്രയും നല്ല രീതിയിൽ ജീവിച്ചിട്ട് അതിനപ്പുറം ഒരു ജീവിതം ഡാഡിക്ക് സങ്കൽപ്പിക്കാൻ പോലും വയ്യ. അങ്ങനെയാണ് മരിക്കാം എന്ന് തീരുമാനിക്കുന്നത്.
നമ്മൾക്ക് ആത്മഹത്യ ചെയ്യാം എന്ന് ഡാഡി തന്നെ ഞങ്ങളോട് പറഞ്ഞു. ഡാഡിക്ക് ഒരു സാമ്പത്തിക ബാധ്യത ഉണ്ടായപ്പോൾ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വന്നതാണ്. ഞാനന്ന് പത്താം ക്ലാസിലായിരുന്നു. അന്നു മുതൽ ചെറിയ പെൺകുട്ടികൾക്ക് ട്യൂഷൻ എടുത്തു തുടങ്ങിയിരുന്നു. അൻപതു രൂപ എഴുപത് രൂപ അല്ലെങ്കിൽ നൂറു രൂപ ഒക്കെയാണ് അന്ന് കിട്ടുന്നത്. അതിന്റെ ഒപ്പംടൈപ്പിങ്ങും പഠിച്ചു. ഡേറ്റ എൻട്രി ഓപ്പറേറ്റർ ആയി. ഒരിക്കലും ഈ ഇൻഡസ്ട്രിയിൽ എത്തുമെന്ന് സ്വപ്നം കണ്ടതല്ല.
ഇപ്പോൾ എന്റെ മക്കളും എന്റെ ഉത്തരവാദിത്വം ആണ്. പക്ഷേ എല്ലാം ചെയ്തിട്ടും ചുറ്റുമുള്ളവരിൽ നിന്നും ഞാൻ കേട്ട ഒരു വാക്കുണ്ട്, ഇതൊക്കെ നിന്റെ കടമ അല്ലേ എന്ന്. എന്റെ മരണം ആഘോഷിക്കാനിരുന്ന ആളുകൾ വരെയുണ്ട്. നമുക്കെന്നു പറഞ്ഞ് ഒരു തുക എപ്പോഴും മാറ്റിവെക്കണം. എനിക്കതിന് പറ്റിയിട്ടില്ല. എന്റെ മക്കളോടും ഞാൻ പറയുന്ന കാര്യമാണത്. ഇന്ന് കൂടെ നിൽക്കുന്നവരെല്ലാം എന്നും ഉണ്ടാകണം എന്നില്ല. സ്വന്തം പേരിൽ ഒരു വീടു വേണം എന്നാണ് ഇപ്പോളത്തെ ഏറ്റവും വലിയ ആഗ്രഹം', നടി പറയുന്നു.