Ashes Test: രണ്ടെണ്ണം വാങ്ങിയാൽ നാലെണ്ണം തിരിച്ചുതരാനും അറിയാം, ഓസീസിനെ എറിഞ്ഞിട്ട് ഇംഗ്ലണ്ട്, ആദ്യദിനത്തിൽ വീണത് 19 വിക്കറ്റ്!
നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തിലെ തിരിച്ചടിയേറ്റിരുന്നു. 3
ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മില്‍ നടക്കുന്ന ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തിന്റെ ആദ്യ ദിനത്തില്‍ വീണത് 19 വിക്കറ്റുകള്‍. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 172 റണ്‍സിന് കൂടാരം കയറിയപ്പോള്‍ ആദ്യ ദിനം അവസാനിക്കുമ്പോള്‍ ഓസീസ് 9 വിക്കറ്റിന് 123 റണ്‍സെന്ന നിലയിലാണ്. ഓസ്‌ട്രേലിയയ്ക്കായി 7 വിക്കറ്റുകളുമായി മിച്ചല്‍ സ്റ്റാര്‍ക്കാണ് നാശം വിതച്ചതെങ്കില്‍ ഇംഗ്ലണ്ട് നായകനും ഓള്‍ റൗണ്ടറുമായ ബെന്‍ സ്റ്റോക്‌സാണ് ഓസീസ് നിരയെ തകര്‍ത്തത്.
നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തിലെ തിരിച്ചടിയേറ്റിരുന്നു. 39 റണ്‍സില്‍ നില്‍ക്കെ 3 വിക്കറ്റുകള്‍ നഷ്ടമായെങ്കിലും പിന്നീട് ഒത്തുചേര്‍ന്ന ഒലി പോപ്പ്- ഹാരി ബ്രൂക്ക് സഖ്യം വലിയൊരു തകര്‍ച്ചയില്‍ നിന്നും ടീമിനെ കരകയറ്റി. 46 റണ്‍സെടുത്ത് പോപ്പ് മടങ്ങുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ 94 റണ്‍സ് പിറന്നിരുന്നു. പോപ്പിന് പിന്നാലെ ബെന്‍ സ്റ്റോക്‌സും മടങ്ങിയെങ്കിലും 33 റണ്‍സെടുത്ത ജാമി സ്മിത്ത് ഹാരി ബ്രൂക്കിന് മികച്ച പിന്തുണ നല്‍കി.
ആറാമനായി ഹാരി ബ്രൂക്ക് മടങ്ങുമ്പോള്‍ ടീം സ്‌കോര്‍ 160 റണ്‍സിലെത്തിയിരുന്നു. 61 പന്തില്‍ 52 റണ്‍സാണ് താരം നേടിയത്. 6 വിക്കറ്റിന് 160 റണ്‍സില്‍ നിന്ന ഇംഗ്ലണ്ടിന് പിന്നീട് 12 റണ്‍സ് മാത്രമാണ് സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ക്കാനായത്. ഓസ്‌ട്രേലിയയ്ക്കായി മിച്ചല്‍ സ്റ്റാര്‍ക്ക് 58 റണ്‍സ് വിട്ടുകൊടുത്ത് 7 വിക്കറ്റുകളാണ് വീഴ്ത്തിയത്. ബ്രെന്‍ഡന്‍ ഡൊഗറ്റ് 2 വിക്കറ്റും കാമറൂണ്‍ ഗ്രീന്‍ ഒരു വിക്കറ്റും സ്വന്തമാക്കി.
ഇംഗ്ലണ്ട് ബാറ്റിംഗിന് സമാനമായിരുന്നു ഓസീസ് ബാറ്റര്‍മാരുടെയും പ്രകടനം. ഇന്നിങ്ങ്‌സിന്റെ രണ്ടാം പന്തില്‍ തന്നെ ഓപ്പണര്‍ ജേക്ക് വെതറാള്‍ഡ് റണ്‍സൊന്നും നേടാതെ മടങ്ങി. 17 റണ്‍സുമായി സ്റ്റീവ് സ്മിത്തും 9 റണ്‍സുമായി മാര്‍നസ് ലബുഷെയ്‌നും നടങ്ങി. പിന്നാലെയെത്തിയ ഒസ്മാന്‍ ഖവാജയും പുറത്താകുമ്പോള്‍ 34 റണ്‍സ് മാത്രമാണ് ഓസീസ് നേടിയിരുന്നത്.
ട്രാവിസ് ഹെഡ്, കാമറൂണ്‍ ഗ്രീന്‍, അലക്‌സ് ക്യാരി എന്നിവര്‍ ചെറുത്ത് നില്‍പ്പിന് ശ്രമിച്ചെങ്കിലും ശക്തമായ ഇംഗ്ലണ്ട് ബൗളിംഗ് ആക്രമണത്തിന് മുന്നില്‍ ഓസീസിന് പിടിച്ചുനില്‍ക്കാനായില്ല. 23 റണ്‍സിന് 5 വിക്കറ്റുകള്‍ നേടിയ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സാണ് ഓസീസിനെ വിറപ്പിച്ചത്. ജോഫ്ര ആര്‍ച്ചര്‍, ബ്രെയ്ഡന്‍ കാഴ്‌സ് എന്നിവര്‍ 2 വിക്കറ്റ് വീതം നേടി.