Ashes Series: തുടക്കം പാളി, ആഷസിൽ സ്റ്റാർക്കിന് മുന്നിൽ മുട്ടിടിച്ച് ഇംഗ്ലണ്ട്, റൂട്ട് പൂജ്യത്തിന് പുറത്ത്, ലഞ്ചിന് മുൻപായി 4 വിക്കറ്റ് നഷ്ടം
ലഞ്ചിന് പിരിയുമ്പോള്‍ 28 റണ്‍സുമായി ഹാരി ബ്രൂക്കും 4 റണ്‍സുമായി ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സുമാണ് ക്രീസില്‍.
Publish Date: Fri, 21 Nov 2025 (11:04 IST)
Updated Date: Fri, 21 Nov 2025 (11:07 IST)
ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗ് തിരെഞ്ഞെടുത്ത ഇംഗ്ലണ്ടിന് 4 വിക്കറ്റ് നഷ്ടം. ആദ്യദിനം ലഞ്ചിന് പിരിയുമ്പോള്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്. 3 വിക്കറ്റുകളെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ഓപ്പണര്‍മാരായ സാക് ക്രോളിയേയും ബെന്‍ ഡെക്കറ്റിനെയും തുടക്കത്തിലെ മടക്കിയ സ്റ്റാര്‍ക്ക് സ്റ്റാര്‍ ബാറ്റര്‍ ജോ റൂട്ടിനെ പൂജ്യനായി പവലിയനിലേക്കയച്ചു. ലഞ്ചിന് പിരിയുമ്പോള്‍ 28 റണ്‍സുമായി ഹാരി ബ്രൂക്കും 4 റണ്‍സുമായി ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സുമാണ് ക്രീസില്‍.
ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ സാക് ക്രോളിയെ സ്റ്റാര്‍ക്ക് പൂജ്യത്തിന് മടക്കിയിരുന്നു. തകര്‍ത്തടിച്ച് തുടങ്ങിയ ബെന്‍ ഡെക്കറ്റ് 20 പന്തില്‍ 21 റണ്‍സ് നേടി പുറത്തായി. ജോ റൂട്ടിനെയാകട്ടെ അക്കൗണ്ട് തുറക്കും മുന്‍പാണ് സ്റ്റാര്‍ക്ക് മടക്കിയത്. 39-3 എന്ന നിലയിലേക്ക് ഇംഗ്ലണ്ട് തകര്‍ന്നെങ്കിലും നാലാം വിക്കറ്റില്‍ ഒലി പോപ്പും ഹാരി ബ്രൂക്കും ചേര്‍ന്ന അര്‍ധസെഞ്ചുറി കൂട്ടുക്കെട്ട് വലിയ തകര്‍ച്ചയില്‍ നിന്നും കരകയറ്റുകയായിരുന്നു. ഉച്ചഭക്ഷണത്തിന് തൊട്ട് മുന്‍പ് 46 റണ്‍സെടുത്ത പോപ്പിനെ കാമറൂണ്‍ ഗ്രീന്‍ മടക്കുകയായിരുന്നു.
നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരെഞ്ഞെടുക്കുകയായിരുന്നു. 4 പേസര്‍മാരാണ് ഇംഗ്ലണ്ട് നിരയിലുള്ളത്. അതേസമയം പരിക്കേറ്റ ജോഷ് ഹേസല്‍വുഡിന് പകരം ബ്രെന്‍ഡന്‍ ഡോഗെറ്റാണ് ഓസീസ് ബൗളിംഗ് നിരയിലുള്ളത്. കമ്മിന്‍സിന് പകരക്കാരനായി സ്‌കോട്ട് ബോളണ്ടും ടീമിലുണ്ട്.