സച്ചിനും ദ്രാവിഡും ഗാംഗുലിയും നിറഞ്ഞ ടീമിൽ അവസരം ലഭിക്കാതിരുന്ന പ്രതിഭ, ഇന്ത്യൻ വനിതാ ടീമിൻ്റെ വിജയത്തിന് പിന്നിൽ രഞ്ജിയിൽ മാജിക് കാണിച്ച അമോൽ മജുംദാർ
രഞ്ജി ട്രോഫിയിലെ തന്റെ ആദ്യ മത്സരത്തില്‍ വെറും 19കാരനായിരുന്ന മജുംദാര്‍ 260* റണ്‍സാണ് സ്വന്തമാക്കിയത്.
ചരിത്രത്തിലാദ്യമായി ഇന്ത്യ വനിതാ ലോകകപ്പ് കിരീടം ഉയര്‍ത്തുമ്പോള്‍ ഇന്ത്യന്‍ വിജയങ്ങളില്‍ നിര്‍ണായകമായ സാന്നിധ്യമായ ഒരു മനുഷ്യനുണ്ട്. ഇന്ത്യന്‍ വനിതാ ടീമിന്റെ പരിശീലകനെന്ന നിലയില്‍ ടീമിനെ മാറ്റിയെടുത്ത അമോല്‍ മജുംദാര്‍ എന്ന ആഭ്യന്തര ക്രിക്കറ്റിലെ ലെജന്‍ഡ്. ഇന്ത്യന്‍ ദേശീയ ടീമില്‍ കളിക്കാനുള്ള കഴിവുണ്ടായിരുന്നിട്ടും സച്ചിനും ദ്രാവിഡും ഗാംഗുലിയുമെല്ലാം നിറഞ്ഞ ഇന്ത്യന്‍ ദേശീയ ടീമിലേക്ക് ഒരിക്കലും വിളി എത്താതിരുന്ന ആഭ്യന്തര ക്രിക്കറ്റില്‍ ലെജന്‍ഡായി കളി അവസാനിപ്പിക്കാന്‍ വിധിക്കപ്പെട്ട താരം.
ഇന്ത്യന്‍ ദേശീയ ടീമിനായി ഒരിക്കല്‍ പോലും കളിക്കാനായില്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കുമ്പോള്‍ ആഭ്യന്തര ക്രിക്കറ്റിലെ ഒട്ടുമുക്കാല്‍ റെക്കോര്‍ഡും സ്വന്തം പേരിലാക്കിയ താരമായിരുന്നു അമോല്‍ മജുംദാര്‍. രഞ്ജി ട്രോഫിയിലെ തന്റെ ആദ്യ മത്സരത്തില്‍ വെറും 19കാരനായിരുന്ന മജുംദാര്‍ 260* റണ്‍സാണ് സ്വന്തമാക്കിയത്. 48.13 എന്ന മികച്ച ശരാശരിയില്‍ 30 സെഞ്ചുറികളുടെ അകമ്പടിയില്‍ 11,167 റണ്‍സാണ് ആഭ്യന്തര ക്രിക്കറ്റില്‍ താരം സ്വന്തമാക്കിയത്. 2014 വരെ ക്രിക്കറ്റില്‍ തുടര്‍ന്നെങ്കിലും സച്ചിനും ദ്രാവിഡും ലക്ഷ്മണും ഗാംഗുലിയുമെല്ലാം നിറഞ്ഞ ഇന്ത്യന്‍ ടീമിലേക്ക് ഒരിക്കല്‍ പോലും അമോല്‍ മജുംദാറിന് വിളിയെത്തിയില്ല.
2014ല്‍ അണ്ടര്‍ 19, 23 ടീമുകളുടെ മെന്റര്‍ റോളിലേക്ക് മജുംദാര്‍ മാറി. 2018-2020 സീസണുകളില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ബാറ്റിംഗ് പരിശീലകനായും 2018ല്‍ ദക്ഷിണാഫ്രിക്കയുടെ ഇടക്കാല പരിശീലകനായും അമോല്‍ മജുംദാര്‍ പ്രവര്‍ത്തിച്ചു. 2023 ഒക്ടോബറിലാണ് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ പരിശീലകസ്ഥാനം മജുംദാര്‍ ഏറ്റെടൂക്കുന്നത്. ലോകകപ്പ് ക്യാമ്പയിനിന്റെ ഒരു ഘട്ടത്തില്‍ തുടര്‍ച്ചയായ 3 പരാജയങ്ങള്‍ ഏറ്റുവാങ്ങി ഇന്ത്യ പരീക്ഷക്കപ്പെട്ടെങ്കിലും സെമിയിലും ഫൈനലിലും ഒരു ചാമ്പ്യന്‍ ടീമിനെ പോലെയാണ് ഇന്ത്യ കളിച്ചതും ലോകകിരീടം സ്വന്തമാക്കിയതും.