ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ സമനില പ്രതീക്ഷകള്‍ തകരുന്നു. രണ്ടാം ഇന്നിങ്ങ്‌സില്‍ 549 റണ്‍സിന്റെ വമ്പന്‍ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 90 റണ്‍സിന് 5 വിക്കറ്റെന്ന നിലയിലാണ്. മുന്‍നിര ബാറ്റര്‍മാരെല്ലാം തുടക്കത്തിലെ മടങ്ങിയപ്പോള്‍ 14 റണ്‍സുമായി സായ് സുദര്‍ശനും 23 റണ്‍സുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍.
അഞ്ചാം ദിനത്തില്‍ കുല്‍ദീപ് യാദവ്, ധ്രുവ് ജുറല്‍,റിഷഭ് പന്ത് എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. അഞ്ചാം ദിനത്തില്‍ 3 വിക്കറ്റുകളും സ്വന്തമാക്കിയത് ദക്ഷിണാഫ്രിക്കന്‍ സ്പിന്നറായ സിമോണ്‍ ഹാര്‍മറാണ്. 38 പന്തില്‍ 5 റണ്‍സെടുത്ത കുല്‍ദീപ് യാദവിനെ ഹാര്‍മര്‍ ബൗള്‍ഡാക്കിയപ്പോള്‍ 2 റണ്‍സെടുത്ത ജുറലിനെ ഹാര്‍മര്‍ സ്ലിപ്പില്‍ ഏയ്ഡന്‍ മാര്‍ക്രത്തിന്റെ കൈകളിലെത്തിച്ചു. 16 പന്തില്‍ 13 റണ്‍സെടുത്ത നായകന്‍ പന്തിനെയും ഹാര്‍മര്‍ മാര്‍ക്രത്തിന്റെ കയിലെത്തിച്ചു. നേരത്തെ മാര്‍ക്കോ യാന്‍സന്റെ പന്തില്‍ സായ് സുദര്‍ശന്‍ പുറത്തായെങ്കിലും പന്ത് നോബോള്‍ ആയതിനെ തുടര്‍ന്ന് രക്ഷപ്പെടുകയായിരുന്നു.
നാലാം ദിനം രണ്ടാം ഇന്നിങ്ങ്‌സ് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയുടെ 2 വിക്കറ്റുകള്‍ നഷ്ടമായിരുന്നു. മാർക്കോ യാൻസൻ, സൈമൻ ഹാർമർ എന്നിവർക്കായിരുന്നു വിക്കറ്റുകൾ. 5 വിക്കറ്റുകള്‍ മാത്രം ശേഷിക്കെ മത്സരത്തില്‍ സമനില എന്നത് പോലും ഇന്ത്യയ്ക്ക് വിദൂരസാധ്യതയാണ്.