കീപ്പിംങിന്റെ ബാലപാഠം പോലും മറന്ന് പന്ത്, അബദ്ധങ്ങൾക്ക് ഒരു പഞ്ഞവുമില്ലല്ലോ...; ധോണിക്കായി ആർപ്പ് വിളിച്ച് സ്റ്റേഡിയം !
Publish Date: Fri, 08 Nov 2019 (12:01 IST)
Updated Date: Fri, 08 Nov 2019 (12:10 IST)
ഡൽഹിയിൽ ബംഗ്ലാദേശിനെതിരായ ആദ്യ ടി20 യിൽ തെറ്റായ ഡിആർഎസ് വിളിക്കാനുള്ള തീരുമാനത്തിന്
പിന്നാലെ അബന്ധങ്ങൾ പിണഞ്ഞ് ഇന്ത്യൻ കീപ്പിങ് താരം ഋഷഭ് പന്ത്. ബംഗ്ലാദേശിനെതിരായ രണ്ടാമങ്കത്തിലും
പന്തിന്റെ അബദ്ധങ്ങൾക്ക് പഞ്ഞമില്ല. വിക്കറ്റ് കീപ്പിങ്ങിന്റെ ബാലപാഠം പോലും മറന്ന് ഉറപ്പുള്ള സ്റ്റംപിങ് അവസരം കളഞ്ഞുകുളിച്ചാണ് താരം വിമർശനങ്ങൾ ക്ഷണിച്ചു വരുത്തിയിരിക്കുന്നത്.
യുസ്‌വേന്ദ്ര ചാഹലെറിഞ്ഞ ആറാം ഓവറിലെ മൂന്നാം പന്തിൽ ബംഗ്ലദേശ് ഓപ്പണർ ലിട്ടൺ ദാസിനെ സ്റ്റംപു ചെയ്തു പുറത്താക്കാനുള്ള ശ്രമത്തിനിടെയാണ് പന്ത് ക്രിക്കറ്റിലെ അടിസ്ഥാന നിയമങ്ങൾ പോലും മറന്ന് സ്റ്റമ്പിങ് ശ്രമം നടത്തിയത്.
ചാഹലിന്റെ മൂന്നാം പന്തിൽ ഋഷഭ് പന്ത് ക്യാച്ച് കൈപ്പിടിയിൽ ഒതുക്കുവാൻ ശ്രമിക്കുമ്പോൾ ലിട്ടൺ ദാസ് പന്ത് കയറികളിക്കാനുള്ള ശ്രമത്തിൽ ക്രീസിന് ഏറെ വെളിയിലായിരുന്നു ഉണ്ടായിരുന്നത്. ഇതിനിടെ പന്ത്
സ്റ്റംപിളക്കുകയും ഇന്ത്യൻ താരങ്ങൾ വിക്കറ്റ് ആഘോഷം തുടങ്ങുകയും ചെയ്തു. പക്ഷേ ലിട്ടൺ ദാസ് ക്രീസിന് ഏറെ വെളിയിലാണെന്ന് ഉറപ്പുണ്ടായിട്ടും ഔട്ടാണോ എന്ന കാര്യത്തിൽ അംപയർമാർക്കു സംശയം തോന്നിയതിനെ തുടർന്ന് ടെലിവിഷൻ റീപ്ലേ പരിശോധിക്കുവാൻ തീരുമാനിക്കുകയായിരുന്നു.
ബോളർ എറിയുന്ന പന്ത് സ്റ്റംപിനു പിന്നിൽനിന്നു മാത്രമേ വിക്കറ്റ് കീപ്പർ പിടിക്കാൻ പാടുള്ളുവെന്നിരിക്കെ ലിട്ടൺ ദാസിനെ പുറത്താക്കാനുള്ള ആവേശത്തിൽ സ്റ്റംപ് കടക്കും മുൻപ് പന്ത് പിടിക്കുന്നത് റീപ്ലേയിൽ വ്യക്തമായിരുന്നു. ഇതിനേ തുടർന്ന് തേഡ് അംപയർ ഔട്ട് തീരുമാനം റദ്ദാക്കുകയും പകരം ശിക്ഷയായി നോ-ബോൾവിധിക്കുകയും ചെയ്തു. ചാഹലിന്റെ അടുത്ത രണ്ടു പന്തും ബൗണ്ടറി കടത്തിയാണ് ലിട്ടൺ ദാസ് കിട്ടിയ ലൈഫ് ആഘോഷമാക്കിയത്.
13മത് ഓവറിൽ ചാഹലിന്റെ തന്നെ പന്തിൽ സൗമ്യ സർക്കാരിനെ പന്ത് സ്റ്റംപ് ചെയ്തപ്പോഴും വീണ്ടും അംപയർമാർ ഇത്തരത്തിൽ സംശയം ഉന്നയിച്ചു. പന്തിന്റെ പിഴവുകൾ ഏറിയതോടെ, ട്വന്റി20 ലോകകപ്പിന് മുൻപായി മഹേന്ദ്രസിങ് ധോണിയെ വിക്കറ്റ് കീപ്പറായി തിരികേ കോണ്ടുവരണമെന്ന ആവശ്യം സമൂഹമാധ്യമങ്ങളിൽ വീണ്ടും ശക്തമായി.
ധോണിയില്ലെങ്കിൽ ദിനേഷ് കാർത്തികിനെയെങ്കിലും കീപ്പർ സ്ഥാനത്തിലേക്കായി പരിഗണിക്കണമെന്ന
ആവശ്യമാണ് ആരാധകർക്കുള്ളത്.
Follow Webdunia malayalam
അടുത്ത ലേഖനം