ഇന്ത്യ ചെയ്തത് മര്യാദകേട്, വഴക്കുകളുണ്ടാകും, കൈകൊടുക്കുക എന്നതൊരു മാന്യതയാണ് വിവാദത്തിൽ പ്രതികരിച്ച് ഷോയ്ബ് അക്തർ
മത്സരശേഷം ഇന്ത്യൻ താരങ്ങളെ പാക് താരങ്ങൾ കാത്തുനിന്നെങ്കിലും ഇന്ത്യൻ ഡ്രസിംഗ് റൂം വാതിൽ അടച്ചതോടെ പാക് താരങ്ങൾ മൈതാനത്ത് നിന്നും മടങ്ങിയിരുന്നു.
ഏഷ്യാകപ്പിലെ ഗ്രൂപ്പ് എ യിൽ നടന്ന ഇന്ത്യ- പാകിസ്ഥാൻ മത്സരത്തിൽ ഇന്ത്യൻ കളിക്കാർ പാകിസ്ഥാൻ കളിക്കാർക്ക് ഹസ്തദാനം നൽകാൻ തയ്യാറാകാതിരുന്നതിനെ വിമർശിച്ച് മുൻ പാകിസ്ഥാൻ പേസറായ ഷോയ്ബ് അക്തർ. മത്സരത്തിൽ പാകിസ്ഥാനെ 7 വിക്കറ്റിന് പരാജയപ്പെടുത്തിയ ശേഷം മൈതാനത്ത് പാക് താരങ്ങൾക്ക് കൈ നൽകാൻ ഇന്ത്യൻ താരങ്ങൾ തയ്യാറായിരുന്നില്ല. മത്സരശേഷം ഇന്ത്യൻ താരങ്ങളെ പാക് താരങ്ങൾ കാത്തുനിന്നെങ്കിലും ഇന്ത്യൻ ഡ്രസിംഗ് റൂം വാതിൽ അടച്ചതോടെ പാക് താരങ്ങൾ മൈതാനത്ത് നിന്നും മടങ്ങിയിരുന്നു.
നേരത്തെ തന്നെ പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ പാകിസ്ഥാൻ ടീമുമായി കളിക്കരുതെന്ന ആവശ്യം ഇന്ത്യക്കാരിൽ പലരിൽ നിന്നും ഉണ്ടായിരുന്നു. ഒരു ബഹുരാഷ്ട്ര ടൂർണമെൻ്റിൽ നിന്നും പിന്മാറുക സാധ്യമല്ലെന്ന പശ്ചാത്തലത്തിനാൽ പാകിസ്ഥാനെതിരായ മത്സരങ്ങൾക്ക് ഇന്ത്യ തയ്യാറായത്. എന്നാൽ മത്സരത്തിൽ പാക് താരങ്ങളുമായി ഒരു തരത്തിലുള്ള സൗഹൃദവും വേണ്ടെന്ന നിലപാടാണ് ഇന്ത്യൻ ടീം സ്വീകരിച്ചത്. ഈ സാഹചര്യത്തിലാണ് അക്തറിൻ്റെ വിമർശനം. ഒരു പാകിസ്ഥാൻ ചാനലിൽ സംസാരിക്കവെയാണ് അക്തർ പ്രതികരിച്ചത്.
എനിക്ക് വാക്കുകളില്ല. ശരിക്കും നിരാശാജനകമാണ്. ഇന്ത്യയെ പറ്റി ഞങ്ങൾ ഒട്ടേറെ നല്ല കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. എന്നാൽ ക്രിക്കറ്റിനെ രാഷ്ട്രീയവത്കരിക്കുന്നത് ശരിയല്ല. വീട്ടിലും വഴക്കുകൾ ഉണ്ടാകാറുണ്ട്. അതെല്ലാം മറന്ന് മുന്നോട്ട് പോകണം. ക്രിക്കറ്റ് ഒരു കളിയാണ്. കൈ കൊടുക്കുക. അതൊരു മാന്യതയാണ്.അക്തർ പറഞ്ഞു. അതേസമയം പോസ്റ്റ് മാച്ച് പ്രസൻ്റേഷൻ ചടങ്ങിൽ പാക് നായകൻ ചെയ്തത് ശരിയായ നടപടിയാണെന്നും അക്തർ വ്യക്തമാക്കി.