Publish Date: Mon, 15 Jul 2019 (18:22 IST)
Updated Date: Mon, 15 Jul 2019 (18:23 IST)
ലോകകപ്പ് അവസാനിച്ചിട്ടും വിരമിക്കല്‍ സംബന്ധിച്ച് ഒരു സൂചനയും നല്‍കാത്ത ഇന്ത്യയുടെ സൂപ്പര്‍താരം മഹേന്ദ്ര സിംഗ് ധോണിക്ക് പുറത്തേക്കുള്ള വഴികാട്ടാന്‍ ബിസിസിഐ നീക്കം ആരംഭിച്ചു.
ഇന്ത്യന്‍ ടീമിനായി ധോണിക്ക് ഇനിയൊന്നും ചെയ്യാനില്ല. അടുത്ത വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി- 20 ലോകകപ്പിനായി ടീമിനെ അണിയിച്ചൊരുക്കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ വിരമിക്കല്‍ ആവശ്യമാണ്. വൈകാതെ ധോണി നേരിട്ട് തീരുമാനം അറിയിക്കുമെന്നാണ് കരുതുന്നതെന്നും ബിസിസിഐയിലെ വിശ്വസനീയമായ കേന്ദ്രങ്ങളെ ഉദ്ധരിച്ച് പ്രമുഖ ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
ധോണി തുടരണോ എന്ന കാര്യത്തില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ല, അത് ഉണ്ടാകാനുള്ള സാധ്യതയുമില്ല. വരുന്ന വിന്‍ഡീസ് പര്യടനത്തില്‍ പോലും അദ്ദേഹം കളിക്കില്ല. ഋഷഭ് പന്തിനെപ്പോലുള്ള താരങ്ങൾ അവസരം കാത്തിരിക്കുമ്പോഴും ധോണി മനസ് തുറക്കുന്നില്ല. ഈ നടപടിയില്‍ ഞങ്ങള്‍ക്ക് അത്ഭുതം തോന്നുന്നുണ്ട്.
ധോണിക്ക് പഴയപോലെ ബാറ്റ് ചെയ്യാന്‍ കഴിയുന്നില്ല. ടീം ആഗ്രഹിക്കുന്ന രീതിയില്‍ കളിക്കാനോ റണ്‍ നിരക്ക് കാക്കാനോ സാധിക്കുന്നില്ല. കൂടാതെ ബെസ്‌റ്റ് ഫിനിഷറുമല്ല. ഇനിയുള്ള ഒരു ടൂര്‍ണമെന്റിലും അദ്ദേഹം കളിക്കാന്‍ ഇടയില്ലെന്നും ബിസിസിഐയിലെ ഉന്നതന്‍ പറഞ്ഞു.
അതേസമയം, വിരമിക്കാൻ സമയമായി, തീരുമാനം ഉടന്‍ പ്രഖ്യാപിക്കണമെന്ന് ചീഫ് സിലക്ടർ എംഎസ് കെ പ്രസാദ് ധോണിയെ അറിയിച്ചേക്കും. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്‌ച ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. മുൻകാല പ്രകടനങ്ങളുടെ പേരിലോ മുതിർന്ന താരമെന്ന പേരിലോ ധോണിയെ ഇനി ടീമില്‍ നിലനിര്‍ത്തേണ്ട എന്നാണ് ഒരു വിഭാഗം ബി സി സി ഐ അംഗങ്ങളുടെ നിലപാട്.