Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിദ്ധരാമയ്യയോ യെദ്യൂരപ്പയോ? അതോ എല്ലാവര്‍ക്കും മീതേ കുമാരസ്വാമി ചിറകുവിരിക്കുമോ?

കര്‍ണാടക
ഇനി മണിക്കൂറുകള്‍ മാത്രം. കര്‍ണാടകം ആര് ഭരിക്കുമെന്നറിയാന്‍ ഉദ്വേഗം നിറഞ്ഞ മണിക്കൂറുകള്‍. മനക്കോട്ടകളെല്ലാം യാഥാര്‍ത്ഥ്യത്തിന്‍റെ ചൂടറിയുമ്പോള്‍ ഉരുകിയൊലിക്കുമെന്ന് എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കുമറിയാം. അതുകൊണ്ടുതന്നെ ഈ അവസാനനിമിഷത്തില്‍ യഥാര്‍ത്ഥ സ്ഥിതി ഉള്‍ക്കൊണ്ടുകൊണ്ടുള്ള വിലയിരുത്തലുകളാണ് എല്ലാവരും നടത്തുന്നത്.
 
കര്‍ണാടകയില്‍ കോണ്‍ഗ്രസ് വീണ്ടും വെന്നിക്കൊടി പാറിക്കുമോ? സിദ്ധരാമയ്യയുടെ നേതൃത്വത്തിന് കന്നഡ ജനത വീണ്ടും വിശ്വാസമര്‍പ്പിക്കുമോ? അതോ ബി ജെ പിയെയും യെദ്യൂരപ്പയെയും വരിക്കാനാകുമോ ജനത ഒരുങ്ങുക? ഇത്തരം ചോദ്യങ്ങള്‍ക്കെല്ലാം മുകളിലായി ഇപ്പോള്‍ തെളിഞ്ഞുവരുന്ന മുഖം എച്ച് ഡി കുമാരസ്വാമിയുടേതാണ്.
 
കോണ്‍ഗ്രസിനും ബി ജെ പിക്കും ഭൂരിപക്ഷം ലഭിക്കാതെ വന്നാല്‍ കുമാരസ്വാമി വിശ്വരൂപം കാണിക്കും. ഈ തെരഞ്ഞെടുപ്പില്‍ ഏവരെയും ഞെട്ടിക്കുക കുമാരസ്വാമിയായിരിക്കുമെന്നൊരു സംസാരം ഇപ്പോള്‍ സജീവമാണ്. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം മാത്രം നിലപാട് സ്വീകരിക്കാമെന്നാണ് ഇപ്പോള്‍ ജെ ഡി എസിന്‍റെ നയം. അത് ജെ ഡി എസ് തുറന്നിടുന്ന വിലപേശലിന്‍റെ വിശാലമായ വാതിലാണ്.
 
കുമാരസ്വാമിയെ കേന്ദ്രീകരിച്ച ചര്‍ച്ചകള്‍ കൊഴുത്തപ്പോള്‍ അദ്ദേഹം പെട്ടെന്ന് സിംഗപ്പൂരിലേക്ക് പറന്നത് ഏറെ അഭ്യൂഹങ്ങള്‍ക്കും വഴിവച്ചു. രഹസ്യമായുള്ള സഖ്യചര്‍ച്ചകള്‍ക്കായാണ് കുമാരസ്വാമി സിംഗപ്പൂരിലേക്ക് പോയതെന്നായി പല മാധ്യമങ്ങളുടെയും കണ്ടെത്തല്‍. ബി ജെ പിയെയും കോണ്‍ഗ്രസിനെയും ഒരുപോലെ എതിര്‍ക്കുമെന്ന പഴയ നിലപാടൊന്നും എന്തായാലും തൂക്കുമന്ത്രിസഭയ്ക്കുള്ള സാധ്യത തെളിഞ്ഞാല്‍ ജെ ഡി എസ് കൂടെക്കൊണ്ടുനടക്കില്ല. അത് ബി ജെ പിക്കുമുന്നിലും കോണ്‍‌ഗ്രസിനുമുന്നിലും ഒരുപോലെ ചായാന്‍ തയ്യാറുള്ള മരമാണെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.
 
അസാധാരണമായ കണക്കുകളൊക്കെ ബി ജെ പി നിരത്തുന്നുണ്ട്. താന്‍ മുഖ്യമന്ത്രിയായി 17ന് അധികാരമേല്‍ക്കുമെന്നൊക്കെ യെദ്യൂരപ്പ തട്ടിവിടുന്നുണ്ട്. എന്നാല്‍ അതൊക്കെ യാഥാര്‍ത്ഥ്യമാകുമോ എന്ന് കണ്ടറിയണം. കോണ്‍ഗ്രസിന് ആത്മവിശ്വാസമുണ്ടെങ്കിലും അവരും കുമാരസ്വാമിയിലേക്ക് ഒരു പാലം പണിതിട്ടിട്ടുണ്ട്. വേണ്ടിവന്നാല്‍ കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കി അധികാരം നിലനിര്‍ത്താനായിരിക്കും കോണ്‍ഗ്രസും ശ്രമിക്കുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജെറുസലേമില്‍ പ്രതിഷേധം; 38പേരെ ഇസ്രയേല്‍ സൈന്യം വെടിവച്ചു കൊന്നു - 1,300ഓളം പേര്‍ക്ക് പരിക്ക്