'തിയേറ്ററില്‍ എന്റെ മുഖം കണ്ട് തനിക്ക് തന്നെ ചിരി വന്നു': സന്തോഷ് വർക്കി
സിനിമയില്‍ അഭിനയിച്ചതില്‍ സന്തോഷമുണ്ടെന്ന് പറയുകയാണ് സന്തോഷ് വര്‍ക്കി.
മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം ബസൂക്ക തിയേറ്ററിൽ സമ്മിശ്ര പ്രതികരണവുമായി മുന്നേറുകയാണ്. ചിത്രത്തിൽ കാമിയോ റോളില്‍ എത്തിയ ആറാട്ടണ്ണന്‍ എന്ന സന്തോഷ് വര്‍ക്കിക്ക് ട്രോളുകളും പ്രശംസകളും സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിക്കുന്നുണ്ട്. സിനിമയില്‍ അഭിനയിച്ചതില്‍ സന്തോഷമുണ്ടെന്ന് പറയുകയാണ് സന്തോഷ് വര്‍ക്കി. പ്രതിഫലമൊന്നും വാങ്ങാതെയാണ് ചിത്രത്തില്‍ അഭിനയിച്ചതെന്നും ഇടയ്ക്ക് വച്ച് ചിത്രത്തില്‍ നിന്നും പിന്‍വാങ്ങിയിരുന്നതിനാൽ തന്റെ ഭാഗം കട്ട് ചെയ്യുമെന്നാണ് കരുതിയിരുന്നതെന്നും സന്തോഷ് വർക്കി പറയുന്നു.
'ബാഡ് ബോയ്‌സ് എന്ന സിനിമയ്ക്ക് ശേഷം ഞാന്‍ അഭിനയിക്കുന്ന ചിത്രമാണ് ബസൂക്ക. എന്നെ മാറ്റി അവസാനം പെരേരയെ കൊണ്ടുവരുമോ എന്ന് സംശയമുണ്ടായിരുന്നു. ഈ സീന്‍ ഉണ്ടാകില്ല എന്നാണ് വിചാരിച്ചത്. കാരണം ഇടയ്ക്ക് വച്ച് പിന്‍വാങ്ങിയിരുന്നു. ഞാന്‍ ചെയ്തതും മണ്ടത്തരമാണ്. എനിക്ക് ഡ്രസ് മാറാന്‍ സ്ഥലം കിട്ടാത്തതുകൊണ്ട് പിന്‍വാങ്ങിപ്പോയതാണ്. പക്ഷേ വലിയ സന്തോഷമുണ്ട്, നല്ല ഒരു സിനിമയില്‍ അഭിനയിക്കാന്‍ പറ്റി, ഞാന്‍ പൈസ വാങ്ങിയിട്ടില്ല, എന്റെ സീന്‍ ഉണ്ടാകുമെന്ന് ഞാന്‍ കരുതിയില്ല, ഗൗതം വാസുദേവ് മേനോനൊപ്പവും സിദ്ധാര്‍ഥ് ഭരതനുമൊപ്പമാണ് അഭിനയിക്കാന്‍ പറ്റിയത്.
തിയേറ്ററില്‍ എന്റെ മുഖം കണ്ട് എനിക്ക് തന്നെ ചിരി വന്നു. എന്തുകൊണ്ടാണ് ആളുകള്‍ ചിരിക്കുന്നതെന്ന് മനസിലായി. അഭിനയത്തിലേക്ക് സജീവമാകണമെന്നില്ല. ഇത് എന്റെ പോപ്പുലാരിറ്റി കൊണ്ട് അഭിനയിച്ചതാണ്. ഒരു പ്രതിഫലം പോലും സിനിമയില്‍ മേടിച്ചിട്ടില്ല. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വഴിയാണ് എന്നെ സിനിമയിലേക്ക് വിളിക്കുന്നത്. നല്ലൊരു ടീം ആണ് ബസൂക്കയുടെത്', എന്നാണ് സന്തോഷ് വര്‍ക്കി പറയുന്നത്.
അതേസമയം, ഡീനോ ഡെന്നിസിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് തിയേറ്ററില്‍ നിന്നും ലഭിക്കുന്നത്. കഥ പറയാൻ വന്ന ഡീനോയെ മമ്മൂട്ടി തന്നെ പിടിച്ച് സംവിധായകൻ ആക്കുകയായിരുന്നു. ചിത്രത്തിന്റെ ടൈറ്റില്‍ കാര്‍ഡ് ആരാധകരെ ആവേശത്തിലാക്കിയിരുന്നു. ഏറെ വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഒരു മമ്മൂട്ടി ചിത്രത്തില്‍ മെഗാസ്റ്റാര്‍ എന്ന ടൈറ്റില്‍ കാര്‍ഡ് വരുന്നത്.