എനിക്കൊരു ജീവിതമുണ്ട്, ഇതൊക്കെ അനുഭവിക്കാൻ മാത്രം എന്ത് തെറ്റാണ് ഞാൻ ചെയ്തത്?; മലയാളം വിടാനൊരുങ്ങിയ പൃഥ്വിരാജ്
പൃഥ്വിയോളം പരിഹാസവും സൈബർ ആക്രമണവും നേടിത്ത മറ്റൊരു നടനുണ്ടാകില്ല.
പൃഥ്വിരാജ് സുകുമാരൻ കൂടെയുണ്ടെങ്കിലേ ഇന്ന് മലയാള സിനിമ പൂർണമാവുകയുള്ളൂ. നടനായും സംവിധായകനായും അദ്ദേഹം തന്റെ കസേര ഉറപ്പിച്ചിട്ട് വര്ഷങ്ങളായി. എന്നാൽ, കരിയറിന്റെ തുടക്കത്തിൽ ഇങ്ങനെയൊന്നും ആയിരുന്നില്ല കാര്യങ്ങൾ. പൃഥ്വിയോളം പരിഹാസവും സൈബർ ആക്രമണവും നേരിട്ട മറ്റൊരു നടനുണ്ടാകില്ല. തന്റെ കാഴ്ചപ്പാടുകളുടേയും തുറന്നടിച്ചുള്ള സംസാരത്തിന്റേയും പേരിൽ കരിയറിന്റെ തുടക്കകാലത്ത് കടുത്ത വിമർശനങ്ങളും അവഹേളനങ്ങളും നേരിട്ടിട്ടുണ്ട് പൃഥ്വിരാജ്.
സംസാരം കൊണ്ട് ആളുകളെ കൈയ്യിലെടുക്കുന്നവരെ കണ്ടിട്ടുണ്ട്. എന്നാൽ, സംസാരം കൊണ്ട് ആളുകൾ ട്രോളുന്ന ആൾ പൃഥ്വി ആയിരിക്കും. ഇംഗ്ലീഷ് സംസാരിക്കുന്നതിന്റെ പേരിൽ പോലും പൃഥ്വിരാജ് ഒരുകാലത്ത് പരിഹാസം നേരിട്ടിട്ടുണ്ട്. അന്ന് രാജപ്പൻ എന്ന് വിളിച്ച് കളിയാക്കിയവരെക്കൊണ്ട് ഇന്ന് രാജുവേട്ടൻ എന്ന് വിളിപ്പിക്കുന്നതിലേക്കുള്ള അദ്ദേഹത്തിന്റെ വളർച്ച വലുത് തന്നെയാണ്. 2011 ൽ റെഡിഫിന് നൽകിയ അഭിമുഖത്തിൽ തനിക്ക് നേരിടേണ്ടി വന്ന സൈബർ ആക്രമണത്തെക്കുറിച്ച് പൃഥ്വിരാജ് സംസാരിച്ചിരുന്നു.
'എനിക്കിത് ശീലമായി. പക്ഷെ കുടുംബത്തെ വലിച്ചിടുമ്പോൾ വേദനിക്കും. അവർ ഇതിന്റെ ഭാഗമല്ല. ഇതൊക്കെ നേരിടാൻ മാത്രം ഞാൻ എന്താണ് ചെയ്തതെന്ന് എനിക്കറിയില്ല. ഇതിനെല്ലാം കാരണമായി എന്തെങ്കിലും സംഭവം ഉണ്ടായിട്ടുണ്ടെങ്കിൽ എനിക്ക് മാപ്പ് ചോദിക്കുകയോ എന്തെങ്കിലും ചെയ്യാനോ പറ്റും. അവരോട് എനിക്ക് ഒന്നും പറയാനില്ല. മറ്റേതെങ്കിലും ഭാഷയിൽ കരിയർ ഉണ്ടാക്കിയെടുക്കാൻ തോന്നിപ്പിക്കുന്നതാണ്.
ഞാനൊരു നടനാണ്, പക്ഷെ ഒരു മനുഷ്യനുമാണ്. എനിക്കൊരു ജീവിതമുണ്ട്. കുടുംബമുണ്ട്. സ്വകാര്യതയുണ്ട്. തെറ്റായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ എന്നെയിത് ബാധിക്കില്ലായിരുന്നു. ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തതായി എനിക്ക് തോന്നുന്നില്ല', എന്നും പൃഥ്വിരാജ് പറയുകയുണ്ടായി. ഇന്ത്യൻ റുപ്പിയുടെ റിലീസിന്റെ സമയത്തായിരുന്നു പൃഥ്വിയുടെ പ്രതികരണം.