Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്
സമൂഹമാധ്യമങ്ങളില്‍ ട്രംപിനെ കരിവാരിതേക്കാനുള്ള ശ്രമത്തിലാണ് ഇലോണ്‍ മസ്ക്.
ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ വിഷയത്തില്‍ തമ്മില്‍ തെറ്റി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ശതകോടീശ്വരനായ ഇലോണ്‍ മസ്‌കും. അമേരിക്കന്‍ പ്രസിഡന്റായി ട്രംപ് ഭരണമേറ്റടുത്തതോടെ ഇലോണ്‍ മസ്‌കിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന സുഹൃത്തിന്റെ റോളാകും ട്രംപ് വഹിക്കുക എന്നാണ് എല്ലാവരും പ്രവചിച്ചിരുന്നത്. അമേരിക്കന്‍ സര്‍ക്കാരിന്റെ ചെലവ് ചുരുക്കല്‍ വകുപ്പിന്റെ ചുമതല ഇലോണ്‍ മസ്‌കിനെ ഏല്‍പ്പിച്ചതോടെ ഉറപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ട്രംപ് പുതുതായി കൊണ്ടുവന്ന ബജറ്റ് ബില്ലിലാണ് സുഹൃത്തുക്കള്‍ തെറ്റിപിരിഞ്ഞത്. തെറ്റി പിരിഞ്ഞെന്ന് മാത്രമല്ല സമൂഹമാധ്യമങ്ങളില്‍ ട്രംപിനെ കരിവാരിതേക്കാനുള്ള ശ്രമത്തിലാണ് ഇലോണ്‍ മസ്‌ക്.
കഴിഞ്ഞ ദിവസമാണ് ട്രംപ് പുതുതായി കൊണ്ടുവരുന്ന ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ അറപ്പുളവാക്കുന്ന തരത്തിലുള്ളതാണെന്ന് മസ്‌ക് തുറന്നടിച്ചത്. ബിഗ് ബ്യൂട്ടിഫുള്‍ ബില്ലില്‍ ടെസ്ലയ്ക്ക് നല്‍കുന്ന ഇന്‍സെന്റീവുകള്‍ റദ്ദാക്കാനുള്ള തീരുമാനം ട്രംപ് ഭരണകൂടം എടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേസമയം നികുതി കുറയ്ക്കുന്നതടക്കമുള്ള ട്രംപ് സര്‍ക്കാരിന്റെ നടപടി അമേരിക്കയുടെ സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വര്‍ധിപ്പിക്കുമെന്നാണ് ബില്ലിനെതിരായ ഇലോണ്‍ മസ്‌കിന്റെ വിശദീകരണം.
കഴിഞ്ഞ ദിവസം ഒരു പടി കൂടി കടന്ന് താന്‍ പിന്തുണച്ചില്ലായിരുന്നെങ്കില്‍ തിരെഞ്ഞെടുപ്പില്‍ ട്രംപ് വിജയിക്കില്ലായിരുന്നുവെന്ന പരാമര്‍ശമാണ് ഇലോണ്‍ മസ്‌ക് നടത്തിയത്. ഇതിന് പിന്നാലെ അമേരിക്കയിലെ കുപ്രസിദ്ധ പീഡോഫീലായ ജെഫറി എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ ട്രംപ് പങ്കെടുത്തിരുന്നെന്ന വിവരവും മസ്‌ക് പുറത്തുവിട്ടു. തന്റെ എക്‌സ് അക്കൗണ്ടില്‍ പഴയ വീഡിയോ ദൃശ്യങ്ങളടക്കമാണ് മസ്‌ക് പുറത്തുവിട്ടത്.