കുട്ടനാട്ടിൽ ശുചീകരണ പ്രവർത്തനം ഇന്നുമുതൽ; അണിചേരുന്നത് 60,000 പേർ
കുട്ടനാട്ടിൽ ഇന്നുമുതൽ ശുചീകരണ പ്രവർത്തനം; അണിചേരുന്നത് 60,000 പേർ
Publish Date: Tue, 28 Aug 2018 (09:11 IST)
Updated Date: Tue, 28 Aug 2018 (09:15 IST)
കുട്ടനാട്ടുകാർക്ക് തിരികെ വീട്ടിലേക്ക് പോകുന്നതിനായി 28, 29 തീയതികളിൽ നടക്കുന്ന മഹാശുചീകരണ പ്രവർത്തനത്തിന് തയ്യാറെടുപ്പുകൾ പൂർത്തിയായി. ജില്ലാ ഭരണകൂടവും തദ്ദേശഭരണസ്ഥാപന പ്രതിനിധികളും സന്നദ്ധപ്രവർത്തകരും വിവിധ വകുപ്പുകളും സാങ്കേതികവിദ്യയും ചേർന്നുള്ള പദ്ധതിയാണ് നടപ്പാക്കുന്നത്.
ശുചീകരണം പൂർത്തിയായൽ 30ന് വീടുകളിലേക്ക് അയയ്‌ക്കാൻ കഴിയുന്നവരെ അയയ്‌ക്കുകയും അല്ലാത്തവരെ പ്രത്യേക ക്യാമ്പുകളിൽ താമസിപ്പിക്കുകയും ചെയ്യും. 29ന് സ്‌കൂൾ തുറക്കുന്നതോടെ പലയിടങ്ങളിലേയും ക്യാമ്പുകൾ മറ്റിടങ്ങളിലേക്ക് മാറ്റും. കുട്ടനാടിന്റെ ശുചീകരണത്തിന് 60000 പേരെയാണ് ലക്ഷ്യമിടുന്നത്. ഓരോ വീട്ടിൽനിന്ന് ഒരു അംഗമാകുമ്പോൾ തന്നെ 50000 പേർ വരും. കൂടാതെ 5000 പേരെ ജില്ലയുടെ അകത്തുന്നും 5000 പേരെ പുറത്തുനിന്നും എത്തിക്കും.
കുട്ടനാട്ടിൽ 16 പഞ്ചായത്തുകളിലായി 226 വാർഡുകളിൽ ഉള്ളവരെയാണ് പുനരധിവസിപ്പിക്കേണ്ടത്. അതിനുള്ള കർമപദ്ധതി പൂർത്തിയായി. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിലെ വെള്ളം വറ്റിക്കുന്ന നടപടികൾ അടിയന്തരമായി നടക്കുകയാണ്. 30 ശക്തിയേറിയ പമ്പുകൾ കൂടി മഹാരാഷ്ട്രാ മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ആലപ്പുഴയിലെത്തും. ശുചീകരണ പ്രവർത്തനങ്ങളെല്ലാം വളരെ നല്ല രീതിയിൽ തന്നെ നടക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അറിയിച്ചിരുന്നു.