Publish Date: Tue, 18 May 2021 (13:09 IST)
Updated Date: Tue, 18 May 2021 (13:14 IST)
പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ 500 പേരെ ഉൾക്കൊള്ളിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതികരണവുമായി അഭിഭാഷകൻ ഹരീഷ് വാസുദേവൻ. ആളുകൂടിയുള്ള സത്യപ്രതിജ്ഞാ ചടങ്ങിനെ ന്യായീകരിക്കുന്ന ക്യാപ്സൂൾ വിതരണക്കാർ ഭരണഘടനയെ വെറുതെ വിടണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും ചടങ്ങ് ലളിതമായി നടത്താൻ ഭരണതീരുമാനം മതി ഭരണഘടന പൊളിക്കേണ്ടതില്ലെന്നും ഹരീഷ് തന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു.
ഹരീഷ് വാസുദേവന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം
ആളുകൂടിയുള്ള സത്യപ്രതിജ്ഞാ ചടങ്ങിനെ ന്യായീകരിക്കുന്ന ക്യാപ്സൂൾ വിതരണക്കാർ ഭരണഘടനയെ വെറുതെ വിടണം എന്നു പലരെയും പോലെ ഞാനും അഭ്യർത്ഥിക്കുന്നു.
ഗവർണർ ഗൂഗിൾ മീറ്റിലൂടെ ചൊല്ലിയാലും മന്ത്രിക്ക് മന്ത്രിയായി വീട്ടിലിരുന്ന് ഏറ്റുചൊല്ലാം. ഭരണഘടന പൊളിക്കേണ്ട കാര്യമില്ല. വെറും ഭരണതീരുമാനം മതി.
KJ Jacob സൂചിപ്പിച്ചത് പോലെ, "ആ ദുഷ്ടൻ ചീഫ് സെക്രട്ടറി 500 പേരെ കൊണ്ടുവരണം എന്നു ഉത്തരവിട്ടാൽ മുഖ്യമന്ത്രിക്ക് അനുസരിച്ചല്ലേ പറ്റൂ" എന്ന ലൈൻ വേണമെങ്കിൽ പിടിച്ചു നോക്കാവുന്നതാണ്.
"അധികാരം കയ്യിലുണ്ട്, ഞങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്യും, മാറിയിരുന്നു മോങ്ങിക്കോ" എന്ന ചില കമന്റുകളും കണ്ടു. നരേന്ദ്രമോദി അങ്ങനെ ചെയ്യുന്നേ അമിത്ഷാ ഇങ്ങനെ ചെയ്യുന്നേ എന്നു ഇനി അത്തരം സഖാക്കൾ മോങ്ങാൻ നിൽക്കരുത്. കേന്ദ്രത്തിൽ അധികാരം BJP യുടെ കയ്യിലാണ്.
നിയമവിരുദ്ധത ഇല്ലാത്തിടത്തോളം കോടതികൾ സർക്കാരിന്റെ ഭരണതീരുമാനങ്ങളിൽ ഇടപെടില്ല.
നമ്മൾ സംസാരിക്കുന്നത് ജനാധിപത്യത്തിലെ ശരികളേപ്പറ്റി ആണ്. കൂടുതൽ ശരികൾ ഉണ്ടാക്കുന്നതിനെപ്പറ്റിയും.
NB: "2016 ൽ 50,000 പേർ ഉണ്ടായിരുന്നില്ലേ, ഞങ്ങളത് 500 ആക്കിയില്ലേ" എന്ന ലൈൻ ആണ് കേട്ടതിൽ ഭേദം.