ഒടിയന്റെ സംവിധായകൻ ഭീഷണിപ്പെടുത്തുന്നു: പരാതിയുമായി യുവാവ് പൊലീസ് സ്റ്റേഷനിൽ
'ശമ്പളം ചോദിച്ചതിന് മർദ്ദിക്കുകയും അസഭ്യം വിളിക്കുകയും ചെയ്തു'; ഒടിയന്റെ സംവിധായകനെതിരെ യുവാവിന്റെ പരാതി
Publish Date: Sat, 17 Feb 2018 (12:31 IST)
Updated Date: Sat, 17 Feb 2018 (12:34 IST)
മോഹൻലാൽ ചിത്രമായ ഒടിയന്റെ സംവിധായകൻ ശ്രീകുമാർ മേനോനെതിരെ പരാതിയുമായി യുവാവ്. ശ്രീകുമാർ മേനോൻ വധഭീഷണി മുഴക്കുന്നുവെന്നാണ് യുവാവ് പരാതിയിൽ പറയുന്നത്. ശ്രീകുമാറിന്റെ പുഷ് ഇന്റര്‍ഗ്രേറ്റഡ് കമ്മ്യൂണിക്കേഷന്‍ എന്ന പരസ്യ നിര്‍മ്മാണ കമ്പനിയില്‍ ജോലി ചെയ്തിരുന്ന മലമ്പുഴ സ്വദേശി ആനന്ദാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.
ജോലി ചെയ്തതിനുള്ള ശമ്പളം ചോദിച്ചതിന് ശ്രീകുമാര്‍ മേനോന്‍ അടിക്കുകയും അസഭ്യം വിളിക്കുകയും വധഭീക്ഷണി മുഴക്കിയെന്നും ആനന്ദ് പരാതിയിൽ പറയുന്നു. നാലു മാസമായി ശമ്പളത്തിനായി പുറകേ നടക്കുന്നുവെന്നും ആനന്ദ് പാലക്കാട് എസ്.പിക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.
ജോലി ചെയ്തതിന്റെ ശമ്പളം ചോദിച്ചപ്പോള്‍ ശ്രീകുമാര്‍ മേനോന്‍ ഒഴിഞ്ഞ് മാറുകയായിരുന്നു. നിത്യ ചെലവിനു പോലും പണമില്ലാതായി. നാട്ടില്‍ നിന്നും തയ്യല്‍ തൊഴിലാളിയായ അമ്മയാണ് ചെലവിനുള്ള കാശ് അപ്പോഴൊക്കെ അയച്ച് തന്നത്. പിടിച്ചു നില്‍ക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ ജോലിചെയ്ത ശമ്പളം വേണമെന്ന് ശ്രീകുമാര്‍ മേനോനോട് ആനന്ദ് ആവശ്യപ്പെട്ടു.
എന്നാൽ, ഇതില്‍ പ്രകോപിതനായ ശ്രീകുമാര്‍ മേനോനും അനുയായികളായ സാജുവും മണികണ്ഠനും ചേര്‍ന്ന് അസഭ്യം പറയുകയും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഇക്കാര്യം പുറത്തുപറഞ്ഞാല്‍ യുവാവിന്റെ കൈയ്യും കാലും തല്ലിയൊടിക്കുമെന്നും കുടുംബത്തേയും വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.
ഇവരുടെ മർദ്ദനത്തെ തുടർന്ന് ചികിത്സയിലിരുന്ന ആനന്ദ് പിന്നീട് പാലക്കാട് ടൗണ്‍ എസ്.പിയ്ക്കും ടൗണ്‍ നോര്‍ത്ത് പോലീസ് സ്റ്റേഷനിലും പരാതി നല്‍കിയിരുന്നു. എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്തത് ഒരു മാസമായിട്ടും തുടർ അന്വേഷണം നടക്കുകയോ പ്രതികളെ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ലന്ന് യുവാവ് പറയുന്നു.