Publish Date: Wed, 20 Feb 2019 (08:49 IST)
Updated Date: Wed, 20 Feb 2019 (08:50 IST)
കാസർകോട് ഇരട്ടക്കൊലപാതക കേസിനു പിന്നിൽ ക്വട്ടേഷൻ സംഘം അല്ലെന്ന് മൊഴി. കൊല നടത്തിയത് സിപിഎം ലോക്കൽ കമ്മിറ്റി അംഗം എ.പീതാംബരനും കസ്റ്റഡിയിലുള്ള മറ്റു രണ്ടുപേരും ചേർന്നാണെന്ന് മൊഴി. കസ്റ്റഡിയിലുള്ളവർ എല്ലാം ഒരേ മൊഴി തന്നെയാണ് നൽകിയിരിക്കുന്നത്.
സിപിഎം ലോക്കൽ കമ്മിറ്റിയംഗം എ പീതാംമ്പരന്റെ(45) അറസ്റ്റ് ഇന്നലെയാണ് പൊലീസ് രേഖപ്പെടുത്തിയത്. കസ്റ്റഡിയിലുള്ള പെരിയയിലെ ഓട്ടോറിക്ഷ ഡ്രൈവറാണ് പീതാംബരന്റെ നിര്‍ദ്ദേശമനുസരിച്ച് കൃത്യം നടത്തിയതെന്ന് പിടിയിലാവർ മൊഴി നൽകി.
കൊല്ലപ്പെട്ട ഇരുവരുടേയും ശരീരത്തിലെ മുറിവുകളുടെ സ്വഭാവം, കൃത്യത്തിന് പിന്നില്‍ ക്വട്ടേഷന്‍ സംഘമാണെന്ന് സൂചന ലഭിച്ചിരുന്നെങ്കിലും അന്വേഷണത്തിൽ അതിനെ സാധൂകരിക്കുന്ന തെളിവുകൾ ഒന്നും ലഭിച്ചില്ല.
കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരനെന്ന് ആരോപിക്കപ്പെടുന്ന പീതാംബരനെ തിങ്കളാഴ്‌ച രാത്രിയാണ് കസ്റ്റഡിയിലെടുത്തത്. ഒളിവിൽ പോയ പീതാംബരനെ കാസർകോട് - കർണാടക അതിർത്തി പ്രദേശത്ത് നിന്നാണ് പൊലീസ് പിടികൂടിയതെന്നാണ് റിപ്പോര്‍ട്ട്.