ശുഹൈബ് വധം; ബഹളത്തിൽ മുങ്ങി നിയമസഭ, പ്രതിഷേധവുമായി പ്രതിപക്ഷം
സഫീറിന്റെ കൊലപാതകവും മധുവിന്റെ മരണവും ആയുധമാക്കി പ്രതിപക്ഷം നിയമസഭയിൽ
Publish Date: Mon, 26 Feb 2018 (09:48 IST)
Updated Date: Mon, 26 Feb 2018 (09:51 IST)
ശുഹൈബ് വധവുമായി ബന്ധപ്പെട്ട് നിയമസഭയിൽ വാക്കേറ്റം. പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഇതോടെ സ്പീക്കർ ചോദ്യോത്തരവേള റദ്ദാക്കി. മണ്ണാർകാട് യൂത്ത്‌ലീഗ് പ്രവർത്തകൻ സഫീറിന്റെ കൊലപാതകവും അട്ടപ്പാടിയിലെ മധുവിന്റെ മരണവും പ്രതിപക്ഷം സഭയിൽ ഉന്നയിച്ചു.
കൊല്ലപ്പെട്ട ശുഹൈബിന്റെ ചിത്രങ്ങൾ പതിപ്പിച്ച പ്ലക്കാർഡുകളും ബാനറുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. നിയമസഭ തുടങ്ങിയതു മുതൽ പ്രതിഷേധമറിയിച്ചാണ് പ്രതിപക്ഷം ബഹളം തുടങ്ങിയത്. ഇതോടെ നിയമസഭ തൽക്കാലത്തേക്ക് നിർത്തിവച്ചു.
പ്രതിപക്ഷാംഗങ്ങൾ സ്പീക്കറുടെ ഡയസിനു മുന്നിലെത്തി മുദ്രാവാക്യം മുഴക്കി. സ്പീക്കറുടെ മുഖത്തേക്ക് പ്ലക്കാർഡുകൾ നീട്ടിയും മേശയിലടിച്ചുമായിരുന്നു പ്രതിഷേധം. കറുത്ത ബാഡ്ജ് ധരിച്ചാണ് പ്രതിപക്ഷാംഗങ്ങൾ സഭയിലെത്തിയിരുന്നത്. ഭരണ - പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായപ്പോൾ മീഡിയ ഗ്യാലറിയിലുണ്ടായിരുന്ന മാധ്യമപ്രവർത്തകരെ പുറത്താക്കുകയും ചിത്രങ്ങളെടുക്കുന്നത് തടയുകയും ചെയ്തു.