കോഴിക്കോട് രണ്ടു പേര്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു: ജില്ലയിൽ ജാഗ്രതാ നിർദേശം
മൂന്നു മാസം പ്രായമുള്ള കുഞ്ഞിനും യുവാവിനുമാണ് രോഗബാധ സ്ഥിരീകരിച്ചത്.
കോഴിക്കോട്: കോഴിക്കോട് രണ്ടു പേര്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്തോരീകരിച്ചു. കോഴിക്കോ മെഡിക്കല്‍ കോളജില്‍ പനി ബാധിച്ച് ചികിത്സ തേടിയ രണ്ടുപേരിലാണ് ഈ അസുഖം സ്ഥിരീകരിച്ചത്. മൂന്നു മാസം പ്രായമുള്ള കുഞ്ഞിനും യുവാവിനുമാണ് രോഗബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഓമശ്ശേരി സ്വദേശിയായ കുഞ്ഞിനും 49 വയസ്സുള്ള ആള്‍ക്കുമാണ് രോഗബാധ കണ്ടെത്തിയത്. പനി ലക്ഷണങ്ങളോടെയാണ് ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. എന്നാല്‍ രോഗലക്ഷണങ്ങള്‍ മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ഇവരുടെ രക്തവും സ്രവവും പരിശോധിച്ചത്. ഇവര്‍ മെഡിക്കല്‍ കോളജ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കുഞ്ഞിന് എങ്ങനെയാണ് രോഗബാധയുണ്ടായതെന്ന് ആരോഗ്യവകുപ്പ് വിശദമായി പരിശോധിച്ചു വരികയാണ്.
താമരശ്ശേരിയില്‍ നാലാം ക്ലാസുകാരി അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചു മരിച്ച സാഹചര്യത്തില്‍ ജില്ലയില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി. താമരശ്ശേരിയില്‍ കഴിഞ്ഞദിവസം നാലാം ക്ലാസ്സുകാരി അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് താമരശ്ശേരി പ്രദേശത്ത്, പൊതു കുളം, തോട് തുടങ്ങിയ ഇടങ്ങളില്‍ കുളിക്കുന്നത് ഒഴിവാക്കണം തുടങ്ങിയ ജാഗ്രതാ നിര്‍ദേശങ്ങള്‍ ആരോഗ്യ അവകുപ്പ് നൽകിയിട്ടുണ്ട്.