Publish Date: Thu, 06 Jan 2022 (08:41 IST)
Updated Date: Thu, 06 Jan 2022 (08:42 IST)
നേരിയ രോഗലക്ഷണങ്ങളും കുറഞ്ഞ മരണനിരക്കും കണക്കിലെടുത്ത് ഒമിക്രോണിനെ നിസ്സാരവത്കരിക്കരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ രണ്ട് തരംഗങ്ങളെ അപേക്ഷിച്ച് രോഗവ്യാപനതോത് ഇരട്ടിയാണെന്നും ജാഗ്രതക്കുറവ് വിപത്തിന് കാരണമാകുമെന്നും നിതി ആയോഗ് അംഗം ഡോ. വി.കെ. പോൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കൂടുതൽ പേരിലേക്ക് രോഗമെത്തുന്നത് മുമ്പുണ്ടായതിന് സമാനമായ ആരോഗ്യ അടിയന്തരാവസ്ഥയ്ക്ക് കാരണമാകും. കഴിഞ്ഞ ഡിസംബർ 15-ന് 5141 സജീവ കോവിഡ് രോഗികളുണ്ടായിരുന്ന മഹാരാഷ്ട്രയിൽ ജനുവരി അഞ്ച് ആയപ്പോൾ 69,008 ആയി ഉയർന്നു. പശ്ചിമബംഗാളിൽ ഇത് 3932-ൽനിന്ന് 32,484-ലെത്തി. ഡൽഹിയിൽ 344-ൽനിന്ന് 19,522 ആയി. ഇത്തരത്തിലാണ് രോഗം വ്യാപിക്കുന്നത്. ജാഗ്രതയിലൂടെമാത്രമേ രോഗനിയന്ത്രണം സാധ്യമാകൂ. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. മുഖാവരണം ധരിക്കണം. കോവിഡ് പോലെ വായുവിലൂടെയും ശ്രവങ്ങളിലൂടെയുമാണ് രോഗം പകരുന്നത്. വി.കെ. പോൾ പറഞ്ഞു.