ന്യൂഡല്‍ഹി: വിങ് കമാന്‍ഡര്‍ വ്യോമിക സിംഗ്, കേണല്‍ സോഫിയ ഖുറേഷി എന്നിവരുടെ പേരിൽ വ്യാജ എക്‌സ് (X) അക്കൗണ്ടുകള്‍. ഈ വ്യാജ അക്കൗണ്ടുകള്‍ തള്ളിക്കളയുകയും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സി ആവശ്യപ്പെട്ടു. ഓപ്പറേഷന്‍ സിന്ദൂരിന് ചുക്കാൻ പിടിച്ചവരാണിവർ. ഇവരുടെ പേരിൽ പ്രചരിക്കുന്ന അക്കൗണ്ടുകള്‍ വ്യാജമാണെന്നും വിംഗ് കമാന്‍ഡര്‍ വ്യോമിക സിങ്ങിനോ കേണല്‍ സോഫിയ ഖുറേഷിക്കോ ഔദ്യോഗിക എക്‌സ് ഹാന്‍ഡില്‍ ഇല്ലെന്നും ഔദ്യോഗിക റിപ്പോർട്ടുണ്ട്.
സിങ്ങിന്റെ വ്യാജ അക്കൗണ്ടിന് 28.4 K ഫോളോവേഴ്സും ഖുറേഷിയുടേതിന് 68 K-യില്‍ അധികം ഫോളോവേഴ്സും ഉണ്ടായിരുന്നു. ഇന്ത്യന്‍ ആര്‍മിയുടെ കോര്‍പ്‌സ് ഓഫ് സിഗ്‌നല്‍സിലെ ഉദ്യോഗസ്ഥയാണ് കേണല്‍ സോഫിയ ഖുറേഷി. ആസിയാന്‍ രാജ്യങ്ങളടക്കം ഉള്‍പ്പെടുന്ന ബഹുരാഷ്ട്ര സൈനികാഭ്യാസമായ ഫോഴ്സ് 18-ല്‍ ഒരു ഇന്ത്യന്‍ ആര്‍മി പരിശീലന സംഘത്തെ നയിക്കുന്ന ആദ്യ വനിത എന്ന ബഹുമതി അവര്‍ നേടിയിട്ടുണ്ട്.
വിംഗ് കമാന്‍ഡര്‍ വ്യോമിക സിംഗ് ഇന്ത്യന്‍ വ്യോമസേനയിലെ ഒരു ഹെലികോപ്റ്റര്‍ പൈലറ്റും സൈനിക ഉദ്യോഗസ്ഥയുമാണ്. ഇവരുടെ വ്യാജ സാമൂഹിക മാധ്യമ അക്കൗണ്ടുകളടക്കം കണ്ടെത്തിയ സാഹചര്യത്തില്‍ ജാഗ്രത പാലിക്കണം. ഇന്ത്യന്‍ സായുധ സേനയുമായോ ഇന്ത്യയ്ക്കും പാകിസ്താനുമിടയില്‍ നിലനില്‍ക്കുന്ന സാഹചര്യവുമായോ ബന്ധപ്പെട്ട സംശയാസ്പദമായ വീഡിയോകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് നേരത്തെ കേന്ദ്ര സർക്കാർ നിർദേശം നൽകിയിരുന്നു.