ന്യൂഡൽഹി: ഇന്ത്യ -പാക് സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ പാക് അതിര്‍ത്തിയായ ജയ്‌സല്‍മറില്‍ ഹാഫ് എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകർ കുടുങ്ങിയിരുന്നു. മണിക്കുട്ടൻ അടങ്ങിയ സംഘമാണ് അതിർത്തിയിൽ കുടുങ്ങിയത്. മലയാള സിനിമാ പ്രവര്‍ത്തകരുടെ സംഘം അഹമ്മദാബാദിലേക്ക് തിരിച്ചു. റോഡ് മാർഗമാണ് ഇവർ തിരികെ വരുന്നത്. ജയ്‌സല്‍മറിൽ കുടുങ്ങിയ 150 പേരും സുരക്ഷിതരാണ്.
'ഹാഫ്' എന്ന ചിത്രത്തിൻ്റെ ചിത്രീകരണത്തിനായി പോയവരാണ് ആക്രമണം നേരിട്ട സൈനിക ക്യാമ്പിനടുത്ത് കുടുങ്ങിപ്പോയത്. സംവിധായകൻ സംജാദ്, നടൻ മണിക്കുട്ടൻ അടക്കമുള്ളവർ സംഘത്തിലുണ്ട്. സംഘർഷം തുടങ്ങുന്നതിന് മുൻപ് തന്നെ ഇവർ ഷൂട്ടിങ്ങിനായി ഇവിടെ എത്തിച്ചേർന്നിരുന്നു. അവസ്ഥ രൂക്ഷമാക്കുമെന്ന് കരുതിയില്ല.
സംഘര്‍ഷാവസ്ഥ രൂക്ഷമായിരിക്കെ അതീവ ജാഗ്രതയിലാണ് അതിര്‍ത്തി സംസ്ഥാനങ്ങള്‍. ജമ്മു കാശ്‌മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് ജാഗ്രത നിര്‍ദേശമുള്ളത്. ചണ്ഡിഗഡില്‍ ഇന്ന് രാവിലെ അപായ സൈറണ്‍ മുഴങ്ങിയിരുന്നു. അത് ജനങ്ങളെ പരിഭ്രാന്തരാക്കി. ജനങ്ങള്‍ വീടിനുള്ളില്‍ തന്നെ തുടരണമെന്നും ബാല്‍ക്കണിയില്‍ നിന്ന് അകന്ന് നില്‍ക്കണമെന്നും ചാണ്ഡിഗഡ് ഭരണകൂടം അറിയിച്ചു.
ചണ്ഡിഡണ്ഡിന്‍റെ അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ വീടിനുള്ളില്‍ തന്നെ തുടരാന്‍ പഞ്ചാബിലെ മൊഹാലി ജില്ലാ ഭരണകൂടം അറിയിച്ചു. ചില പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശമുണ്ട്. ജനാലകളില്‍ നിന്നും ഗ്ലാസ് പാളികളില്‍ നിന്നും അകന്നു നില്‍ക്കാനും നിര്‍ദേശമുണ്ട്. അടിയന്തര സാഹചര്യങ്ങളിലല്ലാതെ ജനങ്ങള്‍ വീടിനുള്ളില്‍ നിന്നും പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും ജില്ലാ ഭരണകൂടത്തിന്‍റെ മുന്നറിയിപ്പുണ്ട്.