ശബരിമല സ്വർണക്കൊള്ള കേസിൽ നടൻ ജയറാമിന്റെ മൊഴി എടുക്കും. കേസിൽ ജയറാമിനെ സാക്ഷിയാകാൻ ഒരുങ്ങുകയാണ് എസ്ഐടി. നടന് സൗകര്യമുള്ള ദിവസം മുൻകൂട്ടി അറിയിക്കണം എന്നാണ് എസ്‌ഐടിയുടെ നിർദേശം.
ശബരിമലയിലെ ദ്വാരപാലക പാളികൾ ജയറാമിന്റെ വീട്ടിൽ ഉണ്ണികൃഷ്ണൻ പോറ്റി കൊണ്ട് പോയിരുന്നു. ജയറാമിനെ പോലുള്ള പ്രമുഖരെ വരെ പോറ്റി കബളിപ്പിച്ചു എന്നാണ് എസ്‌ഐടിയുടെ കണ്ടെത്തൽ. ശബരിമലയിൽ നിന്ന് അറ്റകുറ്റപ്പണിക്കായി പുറത്ത് കൊണ്ടുപോയെന്ന് കരുതുന്ന സ്വർണപ്പാളിയും ദ്വാരപാലക ശിൽപവും ഉണ്ണികൃഷ്ണൻ പോറ്റി ജയറാമിന്റെ വീടുകളിലടക്കം പ്രദർശിപ്പിക്കുകയും പൂജക്ക് വയ്ക്കുകയും ചെയ്തിരുന്നു.
ജയറാം, ഗായകൻ വീരമണി തുടങ്ങിയവർ പൂജയിൽ പങ്കെടുത്തിരുന്നു. 2019ൽ ചെന്നൈയിൽ നടന്ന പൂജയുടെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ശബരിമലയിലെ സ്വർണപ്പാളി തന്റെ വീട്ടിലെത്തിക്കാൻ പാടില്ലായിരുന്നുവെന്ന് ജയറാം പിന്നീട് പ്രതികരിച്ചിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ നിന്നുള്ള പരിചയമാണെന്നും തന്റെ കൈയിൽ നിന്ന് ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്നും ജയറാം പറഞ്ഞിരുന്നു.