'അവർ പിന്നിൽ നിന്നും കുത്തി, ഇനിയും വിശ്വസിക്കാൻ വയ്യ': ബാലയ്‌ക്കെതിരെ കേസ് കൊടുക്കാൻ അമൃത ആവശ്യപ്പെട്ടുവെന്ന് എലിസബത്ത്
ബാലയ്‌ക്കെതിരെ കേസ് കൊടുക്കണമെന്ന് ആവശ്യപ്പെട്ട് അമൃത സുരേഷ് തന്നെ സമീപിച്ചിരുന്നതായി നടന്റെ മൂന്നാം ഭാര്യയായ എലിസബത്ത് ഉദയന്‍.
ബാലയ്‌ക്കെതിരായ പോരാട്ടത്തിലാണ് എലിസബത്ത് ഉദയൻ. ഇപ്പോഴിതാ, ബാലയുടെ മുൻഭാര്യ അമൃതയും സഹോദരി അഭിരാമിക്കും എതിരെ എലിസബത്ത് രംഗത്ത്. താന്‍ മാനസികമായി തകര്‍ന്നിരുന്ന സമയത്ത് ബാലയ്‌ക്കെതിരെ കേസ് കൊടുക്കണമെന്ന് ആവശ്യപ്പെട്ട് അമൃത സുരേഷ് തന്നെ സമീപിച്ചിരുന്നതായി നടന്റെ മൂന്നാം ഭാര്യയായ എലിസബത്ത് ഉദയന്‍. എലിസബത്തിനെ പിന്തുണയ്ക്കാന്‍ താനും സഹോദരിയും ശ്രമിച്ചിരുന്നുവെന്ന അഭിരാമി സുരേഷിന്റെ കമന്റിനോടാണ് എലിസബത്ത് പ്രതികരിച്ചത്.
പുറത്ത് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത കാര്യങ്ങളാണ് താന്‍ കേസ് കൊടുക്കാന്‍ തയാറാകാത്തത്. മാനസികമായി മോശം അവസ്ഥയിലിരുന്ന തന്നെ പിന്നില്‍ നിന്ന് കുത്തിയ അവരെ ഇനിയും വിശ്വസിക്കാന്‍ കഴിയില്ല എന്നാണ് എലിസബത്ത് പറയുന്നത്. അമൃതയുടെയും അഭിരാമിയുടെയും പേര് എടുത്ത് പറയാതെയാണ് എലിസബത്തിന്റെ പ്രതികരണം.
എലിസബത്ത് പറയുന്നതിങ്ങനെ;
നവംബറില്‍ ഞാന്‍ സുഖമില്ലാതെ ഇരിക്കുന്ന സമയത്ത് ചില ആള്‍ക്കാര്‍ വിളിച്ചു, ഇയാള്‍ക്കെതിരെ കേസ് കൊടുക്കണം എന്ന് പറഞ്ഞു. ഞാന്‍ ഡിപ്രഷനില്‍ ഇരിക്കുന്ന സമയത്താണ്, ഐസിയുവില്‍ കിടക്കുന്ന സമയത്ത് തുടര്‍ച്ചയായി കോള്‍ ചെയ്തുകൊണ്ടിരുന്നു. ഗുജറാത്തില്‍ ആശുപത്രിയില്‍ ബൈസ്റ്റാന്‍ഡര്‍ പോലും ഇല്ലാതെ കിടക്കുന്ന സമയത്ത് ഇവര്‍ വിളിയോട് വിളിയാണ്, പോയി കേസ് കൊടുക്ക്, കേസ് കൊടുക്ക് എന്നാണ് പറയുന്നത്. എനിക്ക് പേടിയാണ്, ഞാന്‍ ഓള്‍ റെഡി സ്‌ട്രെസ്സിലാണ്, എനിക്ക് ഈ സ്‌ട്രെസ്സും കൂടി എടുക്കാന്‍ വയ്യ എന്ന് പറഞ്ഞു.
അതിന് ശേഷമാണ് എന്റെ മാതാപിതാക്കള്‍ ഒക്കെ എത്തിയത്. അവര്‍ വരുന്നതിന് മുമ്പ് നമുക്ക് ഇതില്‍ തീരുമാനം ഉണ്ടാക്കണം എന്നൊക്കെയാണ് പറഞ്ഞത്. അന്ന് ഞാന്‍ അവരുടെ കരച്ചില്‍ കണ്ട് എന്റെ ജീവിതത്തില്‍ അനുഭവിച്ച കാര്യങ്ങളൊക്കെ അവരോട് പങ്കുവച്ചിരുന്നു. ഇതൊന്നും റെക്കോര്‍ഡ് ചെയ്യരുത്, ഇത് ആരുമായും ഷെയര്‍ ചെയ്യാന്‍ ഇഷ്ടമില്ല, എന്നൊക്കെ പറഞ്ഞതാണ്. ആളുകളുടെ മുമ്പില്‍ ഇട്ട് എന്നെ അന്ന് ഇങ്ങനെ ചെയ്തു, അങ്ങനെ ചെയ്തു എന്നൊക്കെ പറയാന്‍ എനിക്ക് ഭയമായിരുന്നു.
ആള്‍ക്കാര്‍ ഇതൊക്കെ അറിയുന്നതില്‍ എനിക്ക് നാണക്കേട് ഉണ്ടായിരുന്നു. പക്ഷേ പിറ്റേ ദിവസം ആശുപത്രിയില്‍ അഡ്മിറ്റ് ആയി കിടക്കുന്ന ദിവസം തന്നെ ഞാന്‍ കേസിന് വരില്ല എന്ന് അറിഞ്ഞപ്പോള്‍ എന്റെ കോള്‍ റെക്കോര്‍ഡ് അടക്കമുള്ള കാര്യങ്ങള്‍ അവര്‍ ഒരു മീഡിയ വഴി പറഞ്ഞു. ഇത് സത്യമാണോ എന്ന് അറിയണമെങ്കില്‍ എന്റെ ഓഡിയോ റെക്കോര്‍ഡിങ് മെസ്സഞ്ചര്‍ വഴി അയച്ചു കൊടുക്കാം എന്നും അവര്‍ പറഞ്ഞു. ഇവരെയൊക്കെ ആണോ ഞാന്‍ വിശ്വസിക്കേണ്ടത്? സുഖമില്ലാതെ ആശുപത്രിയില്‍ ഹോസ്പിറ്റലില്‍ കിടക്കുന്ന സമയത്ത് പിന്നില്‍ നിന്ന് കുത്തിയ ആളുകളെ ആണോ ഞാന്‍ വിശ്വസിക്കേണ്ടത്? ഫോണ്‍ റെക്കോര്‍ഡ് ചെയ്യരുത് എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ഇവര്‍ പറഞ്ഞത്, ഞാന്‍ പ്രമുഖ നടന്‍ ഒന്നുമല്ല ഫോണ്‍ റെക്കോര്‍ഡ് ചെയ്യാന്‍, നല്ല ആള്‍ക്കാരാണ് എന്നാണ്.
എന്നിട്ടാണ് പിറ്റേ ദിവസം അതെല്ലാം മീഡിയയില്‍ പറഞ്ഞത്. ഞാന്‍ അനുഭവിച്ച കാര്യങ്ങളൊക്കെ വൃത്തികെട്ട രീതിയില്‍ മീഡിയയില്‍ പറഞ്ഞു. ഞാന്‍ ആ സമയത്ത് മാനസികമായി തീരെ മോശം അവസ്ഥയില്‍ ഇരിക്കുകയായിരുന്നു. ഇതില്‍ ഇപ്പോള്‍ ഞാന്‍ ആരെയാണ് കുറ്റക്കാരായി കാണേണ്ടത്, ഈ രണ്ട് പേരും തമ്മില്‍ എനിക്കിപ്പോള്‍ വലിയ വ്യത്യാസം ഒന്നും തോന്നുന്നില്ല. എനിക്ക് ഇവരെ ഓര്‍ത്ത് ഭയങ്കര വിഷമവും കുറ്റബോധവും ഒക്കെ തോന്നിയിട്ടുണ്ട് മുമ്പ്. ഇത്ര ചെറുപ്പകാലത്ത് ഇതൊക്കെ അനുഭവിച്ചില്ലേ എന്നുള്ള ഒരു വിഷമം ഒക്കെ ഉണ്ടായിരുന്നു. എനിക്ക് പാര്‍ട്ടിക്കാരുടെയോ വലിയ ആളുകളുടെയോ പിന്തുണ ഇല്ല ഞാന്‍ ഒറ്റക്കാണ് പോരാടുന്നത്.
ഫെയ്‌സ്ബുക്കില്‍ എന്നെ സപ്പോര്‍ട്ട് ചെയ്യുന്ന കുറെ സാധാരണക്കാരുണ്ട്, എനിക്ക് അത്തരം ആളുകള്‍ മതി. അല്ലാതെ വലിയ കാശിന്റെയോ സെലിബ്രിറ്റി സ്റ്റാറ്റസിന്റെയോ സപ്പോര്‍ട്ട് ഒന്നും വേണ്ട. സപ്പോര്‍ട്ട് ചെയ്യേണ്ട ആള്‍ക്കാരാണെങ്കില്‍ ഇതിന് മുമ്പേ സപ്പോര്‍ട്ട് ചെയ്യേണ്ടതായിരുന്നു. ഞങ്ങള്‍ സഹായിക്കാന്‍ പോയി എന്നിട്ട് സഹായം സ്വീകരിച്ചില്ല എന്നൊക്കെ പറയുമ്പോള്‍ ഇങ്ങനെ പിന്നില്‍ നിന്ന് കുത്തിയിട്ടാണോ സഹായിക്കുന്നത് എന്നാണ് എനിക്ക് ചോദിക്കാനുള്ളത്.
ഇതൊക്കെ ഏറ്റു പിടിച്ച് കുറെ ആളുകള്‍ ചോദിക്കുന്നു എന്താണ് അവരുടെ കൂടെ പോയി കേസ് കൊടുക്കാത്തതെന്ന്. കുറച്ചു കഴിഞ്ഞാല്‍ എന്റെ പിന്നില്‍ ഇവര്‍ കുത്തുമോ എന്ന് എങ്ങനെ അറിയും. ഞാന്‍ ഒരു പ്രാവശ്യം ഇത് അനുഭവിച്ചതാണ്. എന്റെ ഏറ്റവും മോശമായ അവസ്ഥയില്‍ ഞാന്‍ ഒരിക്കലും പുറത്ത് പറയാന്‍ ആഗ്രഹിക്കാത്ത കാര്യങ്ങള്‍ എന്റെ സമ്മതം കൂടാതെ പുറത്തുവിട്ടതാണ്. എനിക്ക് ചെയ്യാന്‍ പറ്റുന്നതിന്റെ പരമാവധി ചെയ്യും. എനിക്ക് ചാവാനും പേടിയില്ല, പൊലീസ് സ്റ്റേഷനില്‍ കിടക്കാനും പേടിയില്ല. വിശ്വസിക്കുന്നവര്‍ വിശ്വസിച്ചാല്‍ മതി, സപ്പോര്‍ട്ട് ചെയ്യുന്ന ആള്‍ക്കാര്‍ സപ്പോര്‍ട്ട് ചെയ്താല്‍ മതി.
ഞാന്‍ വിചാരിച്ച ഒറ്റകാര്യം എന്നെ പോലെ അറിയാതെ വന്ന് മറ്റൊരാളും വലയില്‍ ചെന്ന് കുടുങ്ങരുത് എന്നാണ്. അതുകൊണ്ടാണ് വീഡിയോ ചെയ്യുന്നത്, അതിന് റിസ്‌ക്ക് ഉണ്ട്, കേസ് വരും എന്നൊക്കെ അറിഞ്ഞു തന്നെയാണ് ചെയ്യുന്നത്. നാളെ വന്നിട്ട് വീട്ടില്‍ കയറി വെട്ടുമെന്നൊക്കെ അറിയാം. കാരണം ഇതൊക്കെ ഞാന്‍ നേരിട്ട് കണ്ടിട്ടുള്ളതാണ്. ഇപ്പോഴും ഇയാളുടെ ഒപ്പം നടക്കുന്ന ആളുകള്‍ക്ക് എന്തുമാത്രം ബന്ധം ഉണ്ടെന്ന് എനിക്ക് നന്നായി അറിയാം. സപ്പോര്‍ട്ട് ചെയ്തില്ലെങ്കിലും ഉപദ്രവിക്കരുത് എന്ന് മാത്രമേ പറയാനുള്ളൂ. സപ്പോര്‍ട്ട് ചെയ്യുന്നു എന്നുള്ള രീതിയില്‍ ഇങ്ങനെ ഉപദ്രവിക്കാതിരുന്നാല്‍ സമാധാനം ഉണ്ട്.
സത്യസന്ധമായി ആയി പിന്തുണക്കുന്ന ചിലരുണ്ട് അവര്‍ മതി എനിക്ക്, അല്ലാതെ സെലിബ്രിറ്റി ആയിട്ടുള്ള ആരും വേണ്ട. നല്ല ആളുകളുടെ പിന്തുണ കിട്ടാന്‍ വളരെ ബുദ്ധിമുട്ടാണ്. അതിനിടയില്‍ കിടന്നു ആരും കളിക്കരുത്. വിഷമവും പേടിയും സംശയവും ഉള്ള ആള്‍ക്കാര്‍ ഇതിനൊന്നും നില്‍ക്കണ്ട. ഇനി ഇങ്ങനൊരു ഉണ്ടാവരുത് എന്നാണ് എന്റെ ആഗ്രഹം അതുകൊണ്ടാണ് ഞാന്‍ ഇതൊക്കെ പറയുന്നത്. ഇതൊക്കെ പറയണെങ്കില്‍ നല്ല ബുദ്ധിമുട്ടാ, അനുഭവിച്ച ആള്‍ക്കാര്‍ക്കെ പറയാന്‍ പറ്റുകയുള്ളൂ. ഞാന്‍ ഒറ്റക്ക് നിന്നാണ് ഫൈറ്റ് ചെയ്യുന്നത്, എനിക്ക് ആരുടേയും സപ്പോര്‍ട്ട് വേണ്ട, എന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി.