ഇഷ്ട നമ്പറിനായി വാശിയേറിയ ലേലം വിളി; പിന്മാറി നിവിൻ പോളി, സ്വന്തമാക്കി കുഞ്ചാക്കോ ബോബൻ
ഇഷ്ട നമ്പറിനായി എറണാകുളം ആർടി ഓഫീസിൽ താരങ്ങളുടെ വാശിയേറിയ മത്സരം ആണ് നടന്നത്.
കൊച്ചി: ചിലർക്ക് തങ്ങളുടെ എല്ലാ വണ്ടികൾക്കും ഒരേ നമ്പർ തന്നെ വേണമെന്ന് വാശി ഉള്ളവർ ഉണ്ടാകും. മമ്മൂട്ടി, ദുൽഖർ സൽമാൻ, മോഹൻലാൽ എന്നിവരെല്ലാം ലേലത്തിൽ വെച്ചിട്ടാണ് വാഹനങ്ങൾക്ക് നമ്പട്ട സ്വന്തമാക്കുന്നത്. ഇഷ്ട നമ്പറിനായി എറണാകുളം ആർടി ഓഫീസിൽ സിനിമാ താരങ്ങളുടെ വാശിയേറിയ മത്സരം ആണ് കഴിഞ്ഞ ദിവസം നടന്നത്. നടൻമാരായ കുഞ്ചാക്കോ ബോബനും നിവിൻ പോളിയുമാണ് ലേലം വിളിയിൽ പങ്കെടുത്തത്.
ഇരുവരും തങ്ങളുടെ പുതിയ ആഢംബര കാറുകൾക്ക് ഇഷ്ട നമ്പർ സ്വന്തമാക്കാൻ കഴിഞ്ഞ ദിവസം ആർടി ഓഫീസിനെ സമീപിക്കുകയായിരുന്നു. കെഎൽ 07 ഡിജി 0459 നമ്പറിനായാണ് കുഞ്ചാക്കോ ബോബനെത്തിയത്. കെഎൽ 07 ഡിജി 0011 നമ്പറിനായി നിവിനും അപേക്ഷിച്ചു. 0459 നമ്പർ ഫാൻസി നമ്പർ അല്ലാത്തതിനാൽ മറ്റാവശ്യക്കാർ ഉണ്ടാകില്ലെന്നാണ് ആർടി ഓഫീസ് ഉദ്യോഗസ്ഥർ കരുതിയിരുന്നതെങ്കിലും ഈ നമ്പറിന് വേറെ അപേക്ഷകർ എത്തുകയായിരുന്നു.
മറ്റ് ആവശ്യക്കാർ കൂടി എത്തിയതോടെ ഈ നമ്പർ ലേലത്തിൽ വെച്ചു. ഓൺലൈനായി നടന്ന ലേലത്തിൽ 20,000 രൂപ വിളിച്ച് കുഞ്ചാക്കോ ബോബൻ തന്നെ നമ്പർ സ്വന്തമാക്കി. നിവിൻ പോളിയുടേത് ഫാൻസി നമ്പർ ആയതിനാൽ വാശിയേറിയ ലേലം വിളിയാണ് നടന്നത്. ഒടുവിൽ സ്വകാര്യ കമ്പനി 2.95 ലക്ഷം രൂപയ്ക്ക് നമ്പർ സ്വന്തമാക്കി. നിവിൻ 2.34 ലക്ഷം രൂപ വരെ വിളിച്ച് പിന്മാറുകയായിരുന്നു. കഴിഞ്ഞ ദിവസം കെഎൽ 07 ഡിജി 0007, 46.24 ലക്ഷം രൂപയ്ക്കും കെഎൽ 07 ഡിജി 0001, 25.52 ലക്ഷം രൂപയ്ക്കും ലേലത്തിൽ പോയിരുന്നു.