'മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു, വീണ്ടും ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ എതിർത്തു’ - ലിഗയെ കൊന്നത് കഴുത്തൊടിച്ചെന്ന് കുറ്റസമ്മതം
ലിഗയെ കൊലപ്പെടുത്തിയതെന്ന് മൊഴി
Publish Date: Thu, 03 May 2018 (09:53 IST)
Updated Date: Thu, 03 May 2018 (09:55 IST)
കോവളത്ത് വിദേശ വനിത ലിഗ കൊല്ലപ്പെട്ട കേസിൽ കസ്റ്റഡിയിലുള്ള രണ്ടുപേര്‍ കുറ്റം സമ്മതിച്ചുവെന്ന് പൊലീസ്. ലിഗയുടെ ആന്തരീകാവയവ പരിശോധനാ റിപ്പോര്‍ട്ട് ഇന്നു ലഭിക്കും. ഇതിന് ശേഷമായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുക.
പോലീസ് കസ്റ്റഡിയിലുള്ള കോവളം വാഴമുട്ടം സ്വദേശികളായ ഉമേഷ്, ഉദയന്‍ എന്നിവരാണ് കുറ്റം സമ്മതിച്ചത്. കഴുത്തുഞെരിച്ചാണു കൊലപ്പെടുത്തിയതെന്നും ബലപ്രയോഗത്തിനിടെ സംഭവിച്ചതാണെന്നുമാണു മൊഴി. മയക്കുമരുന്നു നല്‍കി ലിഗയെ പീഡിപ്പിച്ചെന്നും വീണ്ടും ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ലിഗ എതിര്‍ത്തുവെന്നും പ്രതികള്‍ സമ്മതിച്ചു.
തുടക്കത്തില്‍ അന്വേഷണസംഘത്തെ കുഴപ്പിക്കുന്ന മൊഴികളാണ് പിടിയിലായവര്‍ നല്‍കിയത്. നാല് ദിവസം രണ്ടാളും രണ്ട് തരത്തിലായിരുന്നു മൊഴി നൽകിയത്. ലിഗയെ കണ്ടിട്ടില്ലെന്നു പറഞ്ഞ ഇവര്‍ പിന്നീട് മൃതദേഹം കണ്ടെന്നു തിരുത്തി. ലിഗയുടെ കൈയിലുള്ള പണം തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ കൊലപാതകം നടക്കാനുള്ള സാധ്യതയും പോലീസ് അന്വേഷിക്കുന്നുണ്ട്.