നൊന്തുപെറ്റ കുഞ്ഞിന്റെ ജീവനെടുത്തപ്പോൾ ആ അമ്മ കരഞ്ഞില്ല? - ജയമോളുടെ മൊഴി പുറത്ത്
സ്വന്തം കുഞ്ഞിനെ കൊന്നത് ഒറ്റയ്ക്ക്; ജയമോൾ പറയുന്നു
Publish Date: Thu, 18 Jan 2018 (11:20 IST)
Updated Date: Thu, 18 Jan 2018 (11:22 IST)
കൊല്ലത്ത് നാടിനെ നടുക്കിയ സംഭവമാണ് കഴിഞ്ഞ ദിവസം നടന്നത്. ഒൻപതാം ക്ലാസ് വിദ്യാർഥിയെ കൊലപ്പെടുത്തിയത് അമ്മ ഒറ്റയ്ക്കാണെന്ന് പൊലീസ് നിഗമനം. കൊലപാതകം ആസൂത്രിതമല്ലെന്നാണു പൊലീസ് വിലയിരുത്തൽ. വസ്തുത്തർക്കമാണ് കൊലയ്ക്കു കാരണമെന്ന് ജയ ആദ്യം മൊഴി നൽകിയിരുന്നു. ഇത് വിശ്വാസത്തിലെടുക്കാൻ കഴിയില്ലെന്നാണ് പൊലീസിന്റെ നിഗമനം.
നെടുമ്പന കുരീപ്പള്ളി സെബദിയിൽ ജോബ്.ജി.ജോണിന്റെ മകൻ ജിത്തു ജോബ് (14) ന്റെ മൃതദേഹമാണ് ഇന്നലെ വൈകിട്ട് വീടിനു സമീപത്തെ വാഴത്തോട്ടത്തിൽ കരിഞ്ഞ നിലയിൽ കണ്ടത്. കഴുത്തും രണ്ടു കൈകളും കാലുകളും വെട്ടേറ്റ നിലയിലും കാൽപാദം വെട്ടിമാറ്റിയ നിലയിലുമായിരുന്നു. സംഭവത്തിൽ ജിത്തുവിന്റെ അമ്മ ജയമോളെ പൊലീസ് അറസ്റ്റ് ചെയ്തു.
മുഖം കത്തിക്കരിഞ്ഞ നിലയിലാണ്. അമ്മയും മകനും തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ ജിത്തുവിനെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് സൂചന. വഴക്കിനെ തുടർന്ന് മകന്റെ കഴുത്തിൽ ഷാൾ ഇട്ട് മുറുക്കുകയായിരുന്നു. ശ്വാസം മുട്ടിയാണ് ജിത്തു മരിച്ചത്. തുടർന്നാണ് ജിത്തുവിനെ വെട്ടി പരിക്കേൽപ്പിച്ചതും കത്തിച്ചതും പറമ്പിൽ കുഴിച്ചിട്ടതും. അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.